തിരുവനന്തപുരം: രാജ്യത്ത് ഏറ്റവും കൂടുതൽ നിയമനങ്ങൾ നടത്തുന്ന കേരള പി.എസ്. സിയുടെ യശസ് കളങ്കപ്പെടുത്താൻ ബോധപൂർവ്വമായ ശ്രമം നടത്തുന്നുവെന്ന് ഭരണ,പ്രതിപക്ഷ കക്ഷികൾ നിയമസഭയിൽ പരസ്പരം ആരോപിച്ചു. പി.എസ്. സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടുന്നത് സംബന്ധിച്ച അടിയന്തിരപ്രമേയം അവതരിപ്പിക്കാൻ പ്രതിപക്ഷം ശ്രമിച്ചവേളയിലായിരുന്നു തർക്കം.
പി.എസ്.സിയെ കരുവന്നൂർ ബാങ്കിന്റെ നിലവാരത്തിലേക്ക് താഴ്ത്തരുതെന്ന് അടിയന്തിര പ്രമേയാവതരണത്തിന് അനുമതി തേടിയ ഷാഫി പറമ്പിൽ പറഞ്ഞു.വിശ്വാസ്യതയുടെയും സുതാര്യതയുടെയും കാര്യത്തിൽ സഹ്യപർവതത്തിനൊപ്പം ഉയരമുണ്ടായിരുന്ന പി.എസ്.സിയെ പാർട്ടി സർവീസ്
കമ്മീഷനാക്കരുതെന്നും ഷാഫി പറഞ്ഞു.
പി.എസ്.സിയെ അവമതിക്കുയാണ് യു.ഡി.എഫിന്റെ നിലപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകി. നമ്മുടെ പി.എസ്.സി ഇന്ത്യയിലെ മറ്റേത് സംസ്ഥാനത്തെക്കാളും ആളുകളെ നിയമിക്കുന്ന സംവിധാനമാണ്. കുറ്റമറ്റ രീതിയിൽ അത് ചെയ്യുന്നുമുണ്ട്. അത്തരമൊരു ഭരണഘടനാസ്ഥാപനത്തെ അവമതിക്കുന്നത് നല്ലതല്ലെന്നും അദ്ദേഹം പറഞ്ഞു.
ആൾമാറാട്ടം നടത്തി പരീക്ഷയെഴുതി റാങ്ക് വാങ്ങിയവരാണോ തങ്ങളാണോ പി.എസ്.സിയെ നശിപ്പിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ചോദിച്ചു. പി.എസ്.സിയുടെ പേപ്പർ വീട്ടിൽ കൊണ്ടുപോയി ഉത്തരം നോക്കിയെഴുതി റാങ്ക് നേടിയതും,പറ്റുന്ന സ്ഥാനങ്ങളിലെല്ലാം പിൻവാതിലിലൂടെ ആളുകളെ കുത്തിനിറച്ചതും തങ്ങളല്ലെന്നും സതീശൻ ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |