ടോക്യോ: നിറവും മതവും ജാതിയും രാജ്യാതിർത്തികളും എല്ലാം ഭേദിച്ച് ലോക ജനതയുടെ ഹൃദയത്തിൽ ഇടം പിടിച്ചിരിക്കുകയാണ് ഹെെജമ്പ് താരങ്ങളായ ഇറ്റലിയുടെ ജിയാന്മാർകോ തമ്പേരിയും ഖത്തറിന്‍റെ മുതാസ് ഈസാ ബാർഷിമും. ഒളിമ്പിക്സിൽ, ഒന്നാംസ്ഥാനം പങ്കുവയ്ക്കാൻ ഇരുവരും തീരുമാനമെടുത്തപ്പോൾ പിറന്നത് കായിക മാമാങ്കത്തിന്റെ ചരിത്രത്തിൽ സുവർണ ലിപികളാൽ കുറിക്കപ്പെട്ട നിമിഷങ്ങളാണ്. ഈ അസുലഭ മുഹൂർത്തത്തിൽ ലോകമെന്പാടും ചർച്ചയാവുകയാണ് മുതാസ് ഈസ പറഞ്ഞ വാക്കുകൾ, അദ്ദേഹം നൽകിയ സന്ദേശം.
''ട്രാക്കിൽ മാത്രമല്ല പുറത്തും അദ്ദേഹം എന്‍റെ അടുത്ത സുഹൃത്താണ്. ഞങ്ങള്‍ ഒരുമിച്ച് അധ്വാനിക്കുന്നു. ഇത് സ്വപ്നം യാഥാര്‍ത്ഥ്യമായ നിമിഷമാണ്. ഇതാണ് ശരിയായ സ്പിരിറ്റ്, സ്പോർട്‌സ്‌മാൻ സ്പിരിറ്റ്, ഞങ്ങള്‍ ആ സന്ദേശമാണ് ഇവിടെ നല്‍കുന്നത്''- സ്വര്‍ണം ഉറപ്പാക്കിയതിന് പിന്നാലെ മുതാസ് ഈസാ പറഞ്ഞ ഈ വാക്കുകളിൽ കായിക ലോകത്ത് എന്നെന്നും ഓർത്തുവയ്ക്കും എന്നത് ഉറപ്പാണ്.
സ്പോർട്‌സ്‌മാൻ സ്പിരിറ്റ് എന്നത് വാക്കുകൾക്കപ്പുറം പ്രവൃത്തിയിലൂടെ കാണിച്ചുതന്ന താരങ്ങളാണ് ഇരുവരും. രാജ്യങ്ങൾ തമ്മിലുളള ശത്രുതയും ഏറ്റുമുട്ടലും കായിക മത്സരങ്ങളുമായി കൂട്ടിക്കലർത്തുന്ന അനേകം സന്ദർഭങ്ങൾക്ക് ചരിത്രത്തിൽ പലവട്ടം നമ്മൾ സാക്ഷിയായിട്ടുണ്ട്. ഇന്നും ഇത്തരം സന്ദർഭങ്ങൾ സൃഷ്ടിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു. ഈ സാഹചര്യത്തിൽ അതിർത്തികൾ തകർത്തെറിഞ്ഞ് ലോകത്തിന്റെ ഹൃദയത്തിൽ ഇടം പിടിച്ച ഈ താരത്തിന്റെ വാക്കുകൾ വരും കാലങ്ങളിൽ ചർച്ചയാകും എന്നതുറപ്പാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |