ചെറുവത്തൂർ: കാക്കപ്പൂവിന്റെ കമനീയഭംഗിയുമായി പരന്നു കിടക്കുന്ന വീരമലക്കുന്നിൽ ടൂറിസം സാദ്ധ്യതകൾക്ക് വീണ്ടും ചിറക് മുളക്കുന്നു. ചെറുവത്തൂർ ദേശീയ പാതയോട് ചേർന്ന് 37 ഏക്കറിലായി ചരിത്രരേഖകളിൽ ഇടം പിടിച്ച ഈ കുന്നിൻ പ്രദേശം ഓണക്കാലത്ത് നീല പുതച്ചുനിൽക്കുന്ന പതിവ് ഇക്കുറിയും തെറ്റിച്ചില്ല.
സമുദ്രനിരപ്പിൽ നിന്നും ഏറെ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന വീര മലക്കുന്നിൽ ഇക്കോ ടൂറിസം, റെയിൻബൊ വില്ലേജ് തുടങ്ങിയ പദ്ധതികൾ മുന്നോട്ടുകൊണ്ടുപോകാൻ ബി.ആർ.ഡി.സിയുടെ നേതൃത്വത്തിൽ ആലോചനകൾ പുരോഗമിക്കുകയാണ്. പദ്ധതി നടപ്പിലായാൽ കാസർകോട് ജില്ലയുടെ ടൂറിസം മുന്നേറ്റത്തിൽ ഇത് നിർണായകമാകുമെന്നാണ് വിലയിരുത്തൽ. നേരത്തെ തന്നെ ടൂറിസം വികസന പദ്ധതിക്കായി വീരമലക്കുന്നിനെ തിരഞ്ഞെടുത്തിരുന്നുവെങ്കിലും വനംവകുപ്പിന്റെ അനുമതി തടസമായി. ഏതാനും ദിവസങ്ങൾക്ക് മുമ്പ് വനം മന്ത്രി എ.കെ.ശശീന്ദ്രന്റെ നേതൃത്വത്തിൽ വനം -ടൂറിസം വകുപ്പ് അധികൃതരുമായി നടന്ന ചർച്ചയിലാണ് വീരമല കുന്നിനെ ദേശീയ ടൂറിസം ഭൂപടത്തിൽ ഇടം ലഭിക്കുന്ന വിധത്തിലുള്ള പദ്ധതിക്ക് വീണ്ടും ചിറകു മുളക്കുന്നത്.
വനംവകുപ്പിന്റെ പക്കലുള്ള 44 ഏക്കറും റവന്യൂവിന് കീഴിലുള്ള 11 ഏക്കറുമടക്കം 55 ഏക്കറിലാണ് ബി.ആർ.ഡി.സി വീരമലക്കുന്ന് ടൂറിസം പദ്ധതി ആലോചിക്കുന്നത്. കുന്നിന് മുകളിലെ പ്രകൃതിദത്തമായുള്ള കുളം നവീകരിച്ച് ഉപയോഗപ്രദമാക്കുന്നതോടൊപ്പം, വിശ്രമകേന്ദ്രം, നടപ്പാത, കുട്ടികളുടെ പാർക്ക്, വാച്ച് ടവർ, കളിസ്ഥലം എന്നിവ ഒരുക്കും. സപ്ത ഭാഷാസംഗമഭൂമിയായ കാസർകോടിന്റെ ചരിത്രവും പൈതൃകവും, വീരമല ക്ഷേത്ര മടക്കമുള്ള പരിസരത്തെ ക്ഷേത്രങ്ങളെക്കുറിച്ച് അറിയാനാഗ്രഹിക്കുന്നവർക്കുള്ള പഠനകേന്ദ്രവും തയ്യാറാക്കും. ഭാവിയിൽ ടൂറിസ്റ്റുകളുടെ വരവിനെ ആശ്രയിച്ച് വീരമല കുന്നിൽ നിന്നും കാര്യങ്കോട് പുഴക്ക് കുറുകെ റോപ്പ് വേ സ്ഥാപിക്കാനുള്ള ആലോചനയും നടക്കുന്നുണ്ട്. പദ്ധതിയുടെ ഡി.പി.ആർ തയ്യാറാക്കിക്കഴിഞ്ഞു.
ഡച്ചുകാരുടെ കോട്ട...
നൂറ്റാണ്ടുകൾക്ക് മുമ്പ് കിഴക്കൻ മലയോരമേഖലകളിൽ നിന്ന് സുഗന്ധദ്രവ്യങ്ങൾ ശേഖരിച്ചു വെക്കാനും മറ്റുമായി ഡച്ചുകാർ കോട്ട നിർമ്മിച്ച സ്ഥലമാണ് വീരമലകുന്ന്. അതിന്റെ അവശിഷ്ടങ്ങൾ ഇന്നും അവിടെയുണ്ട്. അറബിക്കടലിന്റെ വിദൂരവീക്ഷണവും സൂര്യാസ്തമന ദൃശ്യഭംഗിയും രാമൻചിറതടാകത്തിന്റെയും തേജസ്വിനിയുടെയും ദൂരകാഴ്ചകളുമൊക്കെ വീരമലക്കുന്നിന്റെ ആകർഷണമാണ്. വലിയപറമ്പയിലെ പുലിമുട്ട്, കായൽക്കാഴ്ച , കോട്ടപ്പുറത്തെ ഹൗസ് ബോട്ട് സർവ്വീസ്, എന്നിവയെല്ലാം ഉപയോഗപ്പെടുത്താനായാൽ ബേക്കലിനും റാണിപുരത്തിനുമൊപ്പം മികച്ച ടൂറിസം സ്പോട്ടായി കാസർകോടിനെ മാറ്റാനാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |