കൊച്ചി: കേരളത്തിലെ മെഡിക്കൽ, എൻജിനിയറിംഗ് പ്രവേശന പരീക്ഷയുടെ റാങ്ക് ലിസ്റ്റ് ഇനിയൊരു ഉത്തരവുണ്ടാകുന്നതു വരെ പ്രസിദ്ധീകരിക്കരുതെന്ന് ഹൈക്കോടതി എൻട്രൻസ് കമ്മിഷണർക്ക് നിർദ്ദേശം നൽകി. മെഡിക്കൽ, എൻജിനിയറിംഗ് പ്രവേശനത്തിന് പ്ളസ് ടു മാർക്ക് പരിഗണിക്കരുതെന്നാവശ്യപ്പെട്ട് കൊല്ലം സ്വദേശി സാൽവിയ ഹുസൈൻ, ഏനാത്ത് കൈതപ്പറമ്പ് സ്വദേശി സിബി വിൽസൺ എന്നീ വിദ്യാർത്ഥികളും കേരള സി.ബി.എസ്.ഇ സ്കൂൾ മാനേജ്മെന്റും നൽകിയ ഹർജിയിലാണ് ജസ്റ്റിസ് പി.ബി. സുരേഷ് കുമാറിന്റെ ഇടക്കാല ഉത്തരവ്.
ആഗസ്റ്റ് അഞ്ചിനാണ് മെഡിക്കൽ, എൻജിനീയറിംഗ് പരീക്ഷ നടത്താൻ നിശ്ചയിച്ചിട്ടുള്ളത്. എൻട്രൻസ് പരീക്ഷ നടത്തുന്നതിന് തടസമില്ല. ഹർജി അടുത്തയാഴ്ച പരിഗണിക്കാൻ മാറ്റി.
കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഇത്തവണ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സിലബസുകളിൽ പ്ളസ് ടു പരീക്ഷ നടത്തിയിരുന്നില്ല. അതിനാൽ പ്ളസ് ടുവിന്റെ മാർക്ക് പരിഗണിക്കാതെ കേരളത്തിൽ മെഡിക്കൽ, എൻജിനിയറിംഗ് പ്രവേശനം നടത്തണമെന്നാണ് ഹർജിക്കാരുടെ ആവശ്യം. കേരള സിലബസിൽ പ്ളസ് ടു പരീക്ഷ നടത്തിയിരുന്നെങ്കിലും അത് കുട്ടികളുടെ നിലവാരം ശരിയായി വിലയിരുത്തുന്ന വിധത്തിലായിരുന്നില്ലെന്നും ഹർജിക്കാർ ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |