മല്ലപ്പള്ളി : ലിംഗപദവിയുമയി ബന്ധപ്പെട്ട അതിക്രമങ്ങൾക്ക് ഇരയാകുന്നവർക്ക് വൈദ്യസഹായവും സൗജന്യ കൗൺസലിംഗും നൽകുന്നതിനുള്ള 'ഭൂമിക' പദ്ധതിക്ക് ജില്ലയിൽ കാലിടറുന്നു.
പത്തനംതിട്ട ജനറൽ ആശുപത്രിയിൽ കഴിഞ്ഞ 7 വർഷമായി പ്രവർത്തിച്ചിരുന്ന ഭൂമിക (ജെൻഡർ ബേസ്ഡ് വയലൻസ് മാനേജ്‌മെന്റ് സെൽ) സെന്റർ മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയതോടെയാണ് പ്രവർത്തനങ്ങൾ താളംതെറ്റിയത്. ജനറൽ ആശുപത്രിയിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനായി സെന്റർ മല്ലപ്പള്ളിക്ക് മാറ്റുകയായിരുന്നു. സംസ്ഥാനത്ത് 2009ൽ തെരഞ്ഞെടുത്ത 21 ആശുപത്രികളിലാണ് ഭൂമിക സെന്റർ തുടങ്ങിയത്. ജില്ലാ പൊലീസ് മേധാവി, ജില്ലാ മെഡിക്കൽ ഓഫീസർ, ജനറൽ ആശുപത്രി സൂപ്രണ്ട്, ഗൈനക്കോളജിസ്റ്റ് എന്നിവരുടെ മേൽനോട്ടത്തിൽ ജില്ലാതല കൗൺസിലറാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
ജില്ലയിലും പുറത്തും ലിംഗാധിഷ്ഠിത അതിക്രമങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് കേന്ദ്രം മാറ്റിയത് വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. പ്രതിദിനം ഒന്നിലധികം കേസുകൾ റിപ്പോർട്ട് ചെയ്തിരുന്ന പത്തനംതിട്ടയിൽ നിന്ന് അഞ്ച് മാസം മുമ്പ് മല്ലപ്പള്ളിലേക്ക് സെന്റർ മാറ്റിയതിന് ശേഷം കേസുകളുടെ എണ്ണത്തിൽ വലിയ കുറവുമുണ്ടായി. കൂടാതെ മുൻപുണ്ടായിരുന്ന കേസുകളുടെ തുടർനടപടികളും നിലച്ചു.
ആരോഗ്യ പ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ എന്നിവർക്ക് പരിശീലന പരിപാടികൾ സംഘടിപ്പിക്കുന്നതും ഭൂമികയുടെ പദ്ധതിയിൽപെടുന്നു. ജില്ലാതലത്തിൽ കൈകാര്യം ചെയ്യേണ്ട കേന്ദ്രം ജില്ലയുടെ വടക്കേയറ്റത്ത് മാറ്റി സ്ഥാപിച്ചത് ഗുണകരമായില്ലെന്ന് മാത്രമല്ല സർക്കാർ ഉത്തരവുകൾക്ക് വിരുദ്ധമാണെന്നും ആക്ഷേപമുണ്ട്.
ഒറ്റമുറിയിൽ സൗകര്യങ്ങളില്ലാതെ
മല്ലപ്പള്ളി താലൂക്ക് ആശുപത്രിയുടെ പരിമിത സൗകര്യങ്ങളിൽ താൽക്കാലികമായി ഒരുക്കിയ ഒറ്റമുറി ഭൂമികയിൽ സ്വകാര്യത ഉറപ്പാക്കുന്നതിന് പ്രത്യേക മുറിയോ അനുബന്ധ ഓഫീസ് സൗകര്യങ്ങളോ ഒരുക്കുവാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. പീഡനത്തിന് ഇരയാകുന്ന സ്ത്രീകളെ കൂടാതെ കൗമാരക്കാരുടെ പ്രശ്നങ്ങളും മദ്യവിരുദ്ധ പ്രവർത്തനങ്ങളും ഈ കേന്ദ്രത്തിന്റെ പദ്ധതിയിൽ ഉൾപ്പെട്ടതാണ്. നിലവിലുള്ള കൗൺസിലർക്ക് കൊവിഡ് ബാധിച്ചതിനാൽ പ്രവർത്തനം നിലച്ചമട്ടാണ്.
പത്തനംതിട്ടയിൽ നിന്ന് അഞ്ചുമാസം മുമ്പ് മല്ലപ്പള്ളിയിലേക്ക്
മാറ്റിയ ഭൂമിക സെന്റർ അവഗണനയിൽ
ഭൂമികയുടെ സേവനങ്ങൾ
• അതിക്രമങ്ങൾക്ക് ഇരയാകുന്നവർക്ക്
സൗജന്യ വൈദ്യസഹായവും കൗൺസലിംഗും.
• അതിക്രമങ്ങൾക്ക് ഇരയായി ആശുപത്രിയിൽ എത്തുന്നവരെ കണ്ടെത്തൽ, ആവശ്യമായ നടപടികൾ എടുക്കൽ.
• അതിക്രമത്തിന് ഇരയായവർക്ക് മറ്റു വകുപ്പുകളുടെ
സഹായം ഉറപ്പാക്കൽ.
• ഇരകൾക്ക് സൗജന്യ നിയമസഹായവും താമസ സൗകര്യവും
കൂടുതൽ ആവശ്യമെങ്കിൽ റഫറൽ സൗകര്യവും
• ബോധവൽക്കരണാ ക്ലാസ്സുകൾ നടത്തുക.
• ആരോഗ്യപ്രവർത്തകർക്ക് പരിശീലനം നൽകുക.
ആരോഗ്യ പരിരക്ഷ, തുടർചികിത്സ, കൗൺസലിംഗ് എന്നിവ ഉറപ്പുവരുത്തന്ന ഭൂമിക ജില്ലാആസ്ഥാനത്ത് തന്നെ തുടരുന്നതാണ് നല്ലത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഉള്ളവർക്കും ഇത് ഏറെ സഹായകരമാകും.
വീനിത്, തിരുവല്ല
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |