കോഴിക്കോട്: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ആഡംബര വാഹനം മോഷണം നടത്തി വിലസുന്ന സംഘത്തെ ചേവായൂർ പൊലീസും കോഴിക്കോട് സിറ്റി ഡാൻസാഫ് സ്ക്വാഡും പിടികൂടി. കുറ്റിക്കാട്ടൂർ ഭൂമി ഇടിഞ്ഞ കുഴിയിൽ സ്വദേശികളായ അരുൺ കുമാർ(22) അജയ് (22) എന്നിവരെയാണ് പിടികൂടിയത്.
അടുത്ത കാലത്ത് കോഴിക്കോട് നഗരത്തിൽ ബൈക്കുകൾ മോഷണം പോവുന്നത് വ്യാപകമായതിനെ തുടർന്ന് മെഡിക്കൽ കോളേജ് അസിസ്റ്റന്റ് കമ്മീഷണർ കെ.സുദർശൻ രാത്രി കാലങ്ങളിൽ കർശനമായ വാഹന പരിശോധനയ്ക്ക് നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ ഭാഗമായി ഡാൻസാഫ് സ്ക്വാഡ് മുൻ കുറ്റവാളികളെ നിരീക്ഷിച്ച് വരികയായിരുന്നു. കഴിഞ്ഞ ദിവസം പുലർച്ചെ ചേവായൂർ എസ്.ഐ ഷാൻ എസ്.എസിന്റെ നേതൃത്വത്തിൽ വെള്ളിമാട്കുന്ന് പൂളക്കടവ് ഭാഗത്ത് വാഹന പരിശോധന നടത്തുമ്പോഴാണ് കുന്ദമംഗലം ഭാഗത്ത് നിന്ന് മലാപ്പറമ്പ് ഭാഗത്തേക്ക് മോഷ്ടിച്ച ബൈക്കുമായി വരന്ന ഇവരെ പിടികൂടിയത്.
രാത്രികാലങ്ങളിൽ വീടുകളിലും മറ്റു പാർക്കിംഗ് സ്ഥലങ്ങളിലും നിർത്തിയിടുന്ന വില കൂടിയ ന്യൂജൻ മോട്ടോർ ബൈക്കുകളാണ് ഇവർ മോഷണം നടത്തുന്നത്. വാഹനത്തിന്റെ ഹാന്റ് ലോക്ക് തകർത്ത് വയർ ഷോട്ടാക്കിയാണ് വാഹനം സ്റ്റാർട്ട് ചെയ്യുന്നത്.
ലഹരി മരുന്നുകൾ ഉപയോഗിക്കുന്ന ഇവർ രാത്രിയിൽ കറങ്ങി നടന്ന് വാഹനങ്ങൾ മോഷ്ടിച്ച് നഗരത്തിൽ കറങ്ങി നടക്കുകയാണ് പതിവ്. വാഹനത്തിന്റെ നമ്പർ മാറ്റാതെ ദിവസങ്ങളോളം ഉപയോഗിച്ച് ഉപേക്ഷിക്കുകയും പിന്നീട് മറ്റൊരു ബൈക്ക് മോഷ്ടിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നതാണ് ഇവരുടെ രീതി.
മുക്കം,മെഡിക്കൽ കോളേജ്,കുന്ദമംഗലം, ചേവായൂർ പൊലീസ് സ്റ്റേഷൻ പരിധികളിൽ നിന്ന് കൂടുതൽ വാഹനങ്ങൾ മോഷ്ടിച്ചിട്ടുണ്ടെന്ന് ചേവായൂർ പോലീസ് ഇൻസ്പെക്ടർ ചന്ദ്രമോഹനൻ പറഞ്ഞു.
ചേവായൂർ സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർമാരായ അഭിജിത്ത്, രഘുനാഥ്, സീനിയർ സി.പി. ഒ സുമേഷ് നന്മണ്ട,സി.പി.ഒ ശ്രീരാഗ്, ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളായ എ.എസ്.ഐ. എം.സജി, സീനിയർ സി.പി.ഒ മാരായ കെ.അഖിലേഷ്,കെ.എ ജോമോൻ, സി.പി.ഒ എം.ജിനേഷ് എന്നിവരുൾപ്പെടുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |