കൊച്ചി: കൊവിഡിന്റെ മൂന്നാം തരംഗഭീതി നിലനിൽക്കെ കേരളമുൾപ്പെടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ സിക്ക വൈറസ് വ്യാപനത്തിന് സാദ്ധ്യതയെന്ന് ആരോഗ്യവിദഗദ്ധരുടെ മുന്നറിയിപ്പ്. ഗർഭിണികളെ അപകടകരമായി ബാധിക്കുന്ന സിക്കയെ തടയാൻ കൊതുകു നിർമാർജന നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്ന് ഡോക്ടർമാർ നിർദേശിച്ചു.
സിക്ക വൈറസ് രോഗം 5 മുതൽ 7 ദിവസം വരെ നീണ്ടശേഷം മാറുന്നതാണെന്ന് കൊച്ചി അമൃത ആശുപത്രിയിലെ ഇന്റേണൽ മെഡിസിൻ വകുപ്പിലെ പകർച്ചവ്യാധി വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. മെർലിൻ മോനി പറഞ്ഞു. മുതിർന്നവരെ ചെറിയതോതിൽ ബാധിക്കുന്ന സിക്ക ഗർഭിണികളിലാണ് കൂടുതൽ സങ്കീർണമാകുന്നത്. കൊതുകിന്റെ കടിയിലൂടെയോ സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തിലൂടെയോ ഗർഭിണിയിൽ വൈറസ് ബാധയുണ്ടായാൽ ഗർഭസ്ഥശിശുവിനെയും ബാധിക്കും. രോഗബാധിതരിൽ നിന്ന് രക്തം സ്വീകരിക്കുന്നതും അപകടകരമാണ്.
സിക്ക വൈറസിനെതിരായ മരുന്ന് നിലവിലില്ല. ലക്ഷണങ്ങളെ അടിസ്ഥാനമാക്കിയാണ് ചികിത്സ. കൊതുക് കടിയേൽക്കാതെ ശ്രദ്ധിക്കുകയാണ് രോഗം പടരുന്നത് തടയാനുള്ള മികച്ച മാർഗം. വെള്ളം കെട്ടിനിൽക്കുന്ന സ്ഥലങ്ങളും വീടിനുള്ളിൽ വെള്ളം നിറച്ചുവയ്ക്കുന്ന പാത്രങ്ങളുമെല്ലാം ആഴ്ചയിലൊരിക്കലെങ്കിലും വൃത്തിയാക്കണമെന്ന് അവർ നിർദേശിച്ചു. ഉഷ്ണമിതോഷ്ണ മേഖലകളിൽ കണ്ടുവരുന്ന ഈഡിസ് കൊതുകുകളുടെ കടിയേറ്റാണ് സിക്ക രോഗം പടരുന്നത്. ചിക്കുൻഗുനിയ, ഡെങ്കിപ്പനി എന്നിവ പരത്തുന്നതും ഈഡിസ് കൊതുകുകളാണ്. സിക്ക വൈറസിനെ 1950 ൽ ആഫ്രിക്കയിലാണ് ആദ്യമായി കണ്ടെത്തിയത്. 2007 ൽ ഏഷ്യയിലും കണ്ടെത്തി.
രോഗലക്ഷണങ്ങൾ
പനി, ചുവന്ന പാടുകൾ, തലവേദന, സന്ധിവേദന, കണ്ണുകൾക്ക് ചുവപ്പ്, പേശികൾക്ക് വേദന
ലക്ഷണങ്ങൾ രണ്ടാ മൂന്നോ ദിവസ മുതൽ ഒരാഴ്ച വരെ നീളും.
വൈറസ് ശരീരത്തിലെത്തിയ ശേഷം ലക്ഷണങ്ങൾ പ്രകടമാകുന്നതിന് 3 മുതൽ 14 ദിവസം വരെ വേണ്ടിവരും.
ഗർഭകാലത്തുണ്ടാകുന്ന സിക്ക രോഗബാധ ഗർഭം അലസൽ, ചാപിള്ള പിറക്കൽ, ജനിതകവൈകല്യങ്ങൾ എന്നിവയ്ക്ക് കാരണമാകാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |