കൊല്ലം: കൊട്ടാരക്കര കിഴക്കെത്തെരുവിൽ വീട്ടിൽ നിന്ന് 40 പവനും 3 ലക്ഷം രൂപയും കവർന്ന കേസിൽ കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്ത തിരുവനന്തപുരം കല്ലിയൂർ കേളേശ്വരം വീട്ടിൽ രാജേഷിനെ (35) റിമാൻഡ് ചെയ്തു. ഒരു സ്വർണക്കുരിശ് ഒഴികെയുള്ള സ്വർണവും 1.40 ലക്ഷം രൂപയും മോഷണമുതൽ ഉപയോഗിച്ച് വാങ്ങിയ കാറും പൊലീസ് കണ്ടെടുത്തു. മോഷണം നടന്ന് മൂന്നാം ദിവസം പ്രതിയെ പിടികൂടാനായതിന്റെ അഭിമാനത്തിലാണ് അന്വേഷണ സംഘം. കൊട്ടാരക്കര കിഴക്കേത്തെരുവ് പറങ്കാംവിള വീട്ടിൽ ബാബുവിന്റെ വീടിന്റെ മുൻവാതിൽ പൊളിച്ചായിരുന്നു മോഷണം. ജൂലായ് 30ന് രാവിലെയാണ് മോഷണ വിവരം പുറത്തറിഞ്ഞത്. വീട്ടുകാർ പെരുമ്പാവൂരിലെ ആശുപത്രിയിൽ ചികിത്സയ്ക്ക് പോയിരിക്കുകയായിരുന്നു. ഡ്രൈവർ കാറെടുക്കാനെത്തിയപ്പോഴാണ് കതക് പൊളിച്ച നിലയിൽ കണ്ടെത്തിയതും കവർച്ച ബോദ്ധ്യപ്പെട്ടതും. കൊട്ടാരക്കര പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. ആര്യനാട് സ്റ്റേഷൻ പരിധിയിൽ നടന്ന മോഷണക്കേസിൽ ശിക്ഷ കഴിഞ്ഞിറങ്ങിയ രാജേഷ് മറ്റിടങ്ങളിലും മോഷണം നടത്തിയിട്ടുണ്ടെന്നു സമ്മതിച്ചു. ഓട്ടോയിൽ കിഴക്കേ തെരുവിലെത്തിയാണ് മോഷണം നടത്തിയതെന്ന് പ്രതി പൊലീസിനോടു പറഞ്ഞു. പ്രദേശവാസിയായ ഒരാളുടെ സഹായം ലഭിച്ചതായും മൊഴി നൽകിയിട്ടുണ്ട്. ഇയാളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്താനാണ് പൊലീസിന്റെ തീരുമാനം.
വിനയായത് വിരലടയാളം
കിഴക്കേത്തെരുവിലെ വീട്ടിൽ മോഷണം നടന്ന വിവരം ലഭിച്ചപ്പോൾത്തന്നെ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. വിരലടയാള വിദഗ്ദ്ധനായ ടി.ജി.സനലിന് ലഭിച്ച സൂചനയാണ് കേസിന് തുമ്പായത്. മുമ്പ് ശിക്ഷിക്കപ്പെട്ട മോഷ്ടാക്കളുടെ വിരലടയാളങ്ങളുമായി ഒത്തുനോക്കിയപ്പോഴാണ് രാജേഷിന്റേതാണെന്ന് ബോദ്ധ്യപ്പെട്ടത്. രാജേഷിനെ തിരക്കി പൊലീസ് കല്ലിയൂർ കേളേശ്വരം വീട്ടിൽ എത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തിരുവനന്തപുരം തെന്നൂർ അരയക്കുന്ന് തോട്ടരികത്തെ വാടക വീട്ടിൽ നിന്ന് രാജേഷിനെ അറസ്റ്റ് ചെയ്തത്. ആദ്യ ഭാര്യയെ ഉപേക്ഷിച്ച് മറ്റൊരു സ്ത്രീക്കൊപ്പമായിരുന്നു താമസം. പൊലീസ് എത്തിയപ്പോൾ പ്രതി ഓടി രക്ഷപ്പെടാൻ ശ്രമം നടത്തി. ബലപ്രയോഗത്തിലൂടെയാണ് കീഴ്പ്പെടുത്തിയത്.
മോഷണപ്പണം കൊണ്ട് കാർ വാങ്ങി!
മോഷണ ശേഷം രാവിലെ വാടക വീട്ടിലെത്തിയ രാജേഷ് അന്നുതന്നെ സെക്കൻ ഹാൻഡ് കാർ വാങ്ങി. കാർ വാങ്ങിയശേഷം മിച്ചംവന്ന 1.40 ലക്ഷം രൂപ വീട്ടിൽ നിന്ന് കണ്ടെടുത്തു. ഡിവൈ എസ്.പി ആർ.സുരേഷ്, കൊട്ടാരക്കര സി.ഐ ജോസഫ് ലിയോൺ, എസ്.ഐ മാരായ ആശാചന്ദ്രൻ, സജി ജോൺ, അജയകുമാർ,സുദർശനൻ, മധുസൂദനൻ പിള്ള, സി.പി.ഒമാരായ സലിൽ, അനിലാൽ, ജയേഷ്, ഫിംഗർ പ്രിന്റ് വിദഗ്ദ്ധനായ ടി.ജി.സനൽ എന്നിവരാണ് പ്രത്യേക അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |