വെള്ളറട: ലക്ഷങ്ങൾ വില വരുന്ന മയക്കുമരുന്നും കഞ്ചാവുമായി മൂന്നുപേർ പിടിയിൽ. റൂറൽ എസ്.പിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആര്യങ്കോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ പൂഴനാട് കുറ്റിയായണിക്കാട്, ചെമ്പൂരി പ്രദേശങ്ങളിൽ നടത്തിയ പരിശോധനയിലാണ് ഒന്നര കിലോ കഞ്ചാവും ലക്ഷങ്ങൾ വിലവരുന്ന എം.ഡി.എം.എ എന്ന മയക്കുമരുന്നും ആര്യങ്കോട് പൊലീസ് കണ്ടെത്തിയത്.
കീഴാറൂർ വില്ലേജിൽ കുറ്റിയായണിക്കാട് കണ്ണങ്കര സെറ്റിൽമെന്റ് കോളനിയിൽ കൈലി എന്നു വിളിക്കുന്ന കിരണിന്റെ (23) വീട്ടിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. കൊലപാതക ശ്രമം ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതിയാണ് ഇയാൾ.
ഒറ്റശേഖരമംഗലം വില്ലേജിൽ പൂഴനാട് ദേശത്ത് പൂഴനാട് ബിബിൻ ബിഹാറിൽ മോഹനൻ (21), കീഴാറൂർ വില്ലേജിൽ ചെമ്പൂര് നെല്ലിക്കപറമ്പ് ജോബി ഭവനിൽ ജോസ് (30) എന്നിവരാണ് അറസ്റ്റിലായ മറ്റു രണ്ടുപേർ. ഇവരുടെ വീട്ടിൽ നിന്നാണ് എം.ഡി.എം.എ എന്ന മയക്കുമരുന്ന് പിടികൂടിയത്.
കുറ്റിയായണിക്കാട് തോപ്പുവിള വീട്ടിൽ ഉണ്ണി എന്നുവിളിക്കുന്ന അഖിൽ ജിത്തുവിന്റെ വീട്ടിൽ നിന്ന് രണ്ട് കിലോയിലേറെ തൂക്കം വരുന്ന കഞ്ചാവ് കണ്ടെടുത്തുവെങ്കിലും പ്രതി ഓടി രക്ഷപ്പെട്ടു. മറ്റു പ്രതികൾക്കായുള്ള അന്വേഷണം പൊലീസ് ആരംഭിച്ചു.
കാട്ടാക്കട ഡി.വൈ.എസ്.പി പി. പ്രശാന്തിന്റെ നേതൃത്വത്തിൽ പി. ശ്രീകുമാരൻ നായർ, എസ്.ഐ സജി ജി.എസ്, ടോം ജോസ്, പ്രസാദ്, ജയരാജ്, ബൈജു ജോസ്, അജിത് കുമാർ, സുരേഷ് കുമാർ, സുകേഷ്, മഞ്ചു, അനി ശിവൻ, രശ്മി, ജില്ലാ ആന്റി നർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ് എസ്.എ ഷിബു തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
വിദ്യാർത്ഥികൾ ഉപഭോക്താക്കൾ
സിനിമാസീരിയൽ താരങ്ങൾക്കും വിദ്യാർത്ഥികൾക്കുമാണ് കഞ്ചാവും മയക്കുമരുന്നുകളും വിതരണം ചെയ്യുന്നതെന്ന് പിടിയിലായ പ്രതികൾ പറഞ്ഞായി പൊലീസ് പറഞ്ഞു.
ദിവസങ്ങളായി പൊലീസിന്റെ കർശന നിരീക്ഷണത്തിലായിരുന്നു പ്രതികൾ. മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മൂന്നുപേരെയും പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |