ചേർത്തല: കെ.എസ്.ആർ.ടി.സി ചേർത്തല ഡിപ്പോയിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ആരംഭിക്കുന്ന പെട്രോൾ, ഡീസൽ പമ്പിന്റെ നിർമ്മാണം തുടങ്ങി. ചിങ്ങം ഒന്നിന് പ്രവർത്തനം തുടങ്ങാനാകുമെന്നാണ് പ്രതീക്ഷ.
സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയുടെ ഭാഗമായി സംസ്ഥാനത്ത് ആദ്യ ഘട്ടത്തിൽ ആരംഭിക്കുന്ന 13 പമ്പുകളിലൊന്നാണ് ചേർത്തലയിലേത്. പൊതുജനങ്ങൾക്കും ഇവിടെ ഇന്ധനം നിറയ്ക്കാൻ സൗകര്യമുണ്ടാകും. വിപണിവിലയെക്കാൾ കുറച്ചു കൊടുക്കുന്നതിനെപ്പറ്റി അധികൃതർ ആലോചിക്കുന്നുണ്ട്.
30 മീറ്റർ നിളത്തിലും 35 മീറ്റർ വീതിയിലുമായി പഴയ കാത്തിരിപ്പു കേന്ദ്രത്തോട് ചേർന്നുള്ള സ്ഥലത്താണ് പുതിയ പമ്പ് വരുന്നത്. ഇതിനായി പഴയ കാത്തിരിപ്പു കേന്ദ്രത്തിന്റെ കുറച്ചുഭാഗം പൊളിക്കും. ചിങ്ങം ഒന്നിന് സംസ്ഥാനതലത്തിൽ പൊതുവായി ഉദ്ഘാടനമുണ്ടാകുമെന്നാണ് വിവരം. നിർമ്മാണം ബാക്കിയുണ്ടെങ്കിൽ പിന്നീട് പൂർത്തിയാക്കും. ചേർത്തല ഡിപ്പോയിൽ നിലവിലുള്ള കെ.എസ്.ആർ.ടി.സി പമ്പും ഇതോടു ചേർക്കും. ഡീസലിന് മൂന്നും പെട്രോളിന് ഒന്നും ഫില്ലിംഗ് പോയിന്റ് ഉണ്ടാകും. നിർമ്മാണ പ്രവൃത്തികൾ നടക്കുന്ന കാലയളവിൽ ചേർത്തലയിലെ കെ.എസ്.ആർ.ടി.സി പമ്പ് പ്രവർത്തിക്കില്ല. ബസുകൾ മറ്റു ഡിപ്പോകളിൽ നിന്ന് ഡിസൽ നിറയ്ക്കും. ലഘുഭക്ഷണശാല, ശൗചാലയങ്ങൾ തുടങ്ങിയവയും പുതിയ പമ്പിനോടു ചേർന്നുണ്ടാകും. നിർമ്മാണ ചിലവ് മുഴുവൻ ഐ.ഒ.സിയാണ് വഹിക്കുന്നത്. സ്ഥല വാടകയും പമ്പിന്റെ മാസവരുമാനത്തിലെ നിശ്ചിത ശതമാനം തുകയും കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്ക് ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |