ന്യൂഡൽഹി: ഇന്ത്യൻ സൈന്യത്തിലെ വനിതാ ഓഫീസർമാർക്ക് സ്ഥിരം കമ്മിഷൻ നൽകുന്നതുമായി ബന്ധപ്പെട്ട ഉത്തരവ് അടിയന്തിരമായി നടപ്പിലാക്കാൻ നിർദ്ദേശിച്ച് സുപ്രീംകോടതി. കോടതി ഉത്തരവിലെ ഏതാനും സംശയങ്ങൾക്ക് വിശദീകണം ആവശ്യപ്പെട്ടുള്ള കേന്ദ്രത്തിന്റെ ഹർജി ജസ്റ്റിസുമാരായ ഡി.വൈ.ചന്ദ്രചൂഡ്, എം.ആർ. ഷാ എന്നിവരുൾപ്പെട്ട ബെഞ്ച് തള്ളി. ഉത്തരവിന് വിശദീകരണം ആവശ്യപ്പെടുന്നത് ഒരു ഫാഷനായി മാറിയിരിക്കുകയാണെന്ന് ബെഞ്ച് കേന്ദ്രത്തെ വിമർശിച്ചു. എന്തെങ്കിലും എതിരഭിപ്രായമുണ്ടായിരുന്നുവെങ്കിൽ പുനഃപരിശോധനാ ഹർജി ഫയൽ ചെയ്യണമായിരുന്നു.
'ഉത്തരവ് പുനഃപരിശോധിക്കാനില്ല.ഇത്തരം അനാവശ്യ ഹർജികൾ പ്രോത്സാഹിപ്പിക്കാനുമില്ല. എന്താണോ ഉത്തരവ് അത് അതേപടി നടപ്പിലാക്കുകയാണ് വേണ്ടതെന്നും ബെഞ്ച് വ്യക്തമാക്കി. സമാന ആവശ്യവുമായി വ്യക്തികൾ സമർപ്പിച്ച ഹർജികളും കോടതി തള്ളി. കേന്ദ്രത്തിനായി അഡിഷണൽ സോളിസിറ്റർ ജനറൽ ബൽബീർ സിംഗാണ് ഹാജരായത്.
വനിതകൾക്കും സേനയിൽ തുല്യപ്രാതിനിധ്യം ഉറപ്പാക്കുന്നതിനായാണ് സേനയിലെ സ്ഥിരം കമ്മിഷൻ എന്ന ആവശ്യം കേന്ദ്രത്തിന്റെ എതിർപ്പ് തള്ളി സുപ്രീംകോടതി കഴിഞ്ഞ മാർച്ച് 25ന് അനുവദിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |