തൃശൂർ : എക്‌സൈസിന്റെയും പൊലീസിന്റെയും കർശന പരിശോധനയ്ക്കിടയിലും കഞ്ചാവ് ലഹരി വിൽപ്പന മാഫിയ പിടിമുറുക്കുന്നു. പരിശോധനയ്ക്കിടെ പിടികൂടുന്നത് കോടികൾ വിലമതിക്കുന്ന ലഹരി വസ്തുക്കൾ. ദേശീയ പാതയിലൂടെ ചരക്ക് വാഹനങ്ങളിൽ മറ്റ് ജില്ലകളിലേക്കും വ്യാപകമായി കഞ്ചാവ് കടത്തുന്നുണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പരിശോധന കർശനമാക്കി.
ഇതേത്തുടർന്നാണ് കഴിഞ്ഞ ദിവസം പാലിയേക്കരയിൽ നടത്തിയ പരിശോധനയിൽ വിപണിയിൽ പിടികൂടിയത് രണ്ട് കോടിയോളം വിലവരുന്ന 150 കിലോ കഞ്ചാവാണ് പിടികൂടിയത്. നേരത്തെ അഞ്ചും പത്തും കിലോ വീതമുള്ള കഞ്ചാവ് കടത്തുകാരെയാണ് പിടികൂടിയിരുന്നതെങ്കിൽ കഴിഞ്ഞ രണ്ടാഴ്ചകൾക്കുള്ളിൽ നൂറ് കിലോക്ക് മീതെ കഞ്ചാവ് കടത്തുന്ന സംഘങ്ങളെയാണ് പിടികൂടുന്നത്. അന്യസംസ്ഥാനങ്ങളിൽ നിന്ന് നാട്ടിലെത്തിച്ച് വിൽപ്പന നടത്തി ലക്ഷം സമ്പാദിക്കുന്ന നിരവധി സംഘങ്ങളാണ് തഴച്ച് വളരുന്നത്.
ആന്ധ്രയിൽ നിന്നും കിലോയ്ക്ക് 5,000 രൂപയ്ക്ക് വാങ്ങുന്ന മേൽത്തരം ഗ്രീൻ കഞ്ചാവ് കേരളത്തിലെത്തിച്ച് ചില്ലറ വിൽപന നടത്തുമ്പോൾ ഗ്രാമിന് അഞ്ഞൂറ് മുതൽ മുകളിലേക്കാണ് വില ഈടാക്കുന്നത്. മാവോയിസ്റ്റ് സാന്നിദ്ധ്യമുള്ള കേന്ദ്രങ്ങളിൽ നിന്നാണ് കൂടുതലായും കഞ്ചാവെത്തുന്നതെന്ന് എക്‌സൈസ് അധികൃതർ പറഞ്ഞു. ഒരു മാസത്തിനുള്ളിൽ ചാലക്കുടി ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ 300 കിലോ കഞ്ചാവ് കൊരട്ടി, കൊടകര എന്നിവിടങ്ങളിൽ നിന്നായി പിടികൂടിയിരുന്നു. ഹാഷിഷ്, എം.ഡി.എം.എ തുടങ്ങിയ മയക്കു മരുന്ന് വിൽപ്പന സംഘങ്ങളുമേറെയാണ്. ഓണാഘോഷ കാലത്ത് അബ്കാരി കുറ്റകൃത്യം വർദ്ധിക്കാനുള്ള സാദ്ധ്യത കണക്കിലെടുത്ത് എക്‌സൈസ് 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു.
അയ്യന്തോളിലുള്ള ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണറുടെ കാര്യാലയത്തിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന ജില്ലാ കൺട്രോൾ റൂമും താലൂക്ക് തലത്തിൽ എല്ലാ എക്‌സൈസ് സർക്കിൾ ഓഫീസുകളിലുമാണ് കൺട്രോൾ റൂമുകൾ തുറന്നത്.
വാറ്റ് ചാരായവും സുലഭം
കൊവിഡ് വ്യാപനത്തെ തുടർന്ന് ട്രിപ്പിൾ ലോക്ഡൗണും ലോക്ഡൗണും ഏർപ്പെടുത്തിയതോടെ ഭൂരിഭാഗം ബിവ്‌റേജ് ഔട്ട് ലെറ്റുകൾ പൂട്ടിയതോടെ വീണ്ടും വാറ്റ് ചാരായ കേന്ദ്രങ്ങൾ സജീവമാണ്. ലിറ്ററിന് 1500 രൂപ മുതൽ രണ്ടായിരം രൂപ വരെയാണ് വിൽപന. മലയോര മേഖലകൾ കേന്ദ്രീകരിച്ചാണ് വാറ്റ് കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്.
ലഹരിയിൽ മതിമറന്നയാൾ, ലഹരിക്കെതിരെ സിനിമ പിടിച്ചയാൾ
കൊരട്ടിയിൽ ലഹരിമരുന്ന് ഉപയോഗത്തിനു ശേഷം ട്രാഫിക് സിഗ്‌നലിന്റെ തൂണിൽ പിടിച്ച് നൃത്തം ചെയ്ത ടെലിഫിലിം സംവിധായകൻ വിഷ്ണുരാജ് ലഹരിക്കെതിരെ രണ്ട് ഹ്രസ്വ ചിത്രങ്ങൾ സംവിധാനം ചെയ്ത വ്യക്തിയായിരുന്നു. ഇയാളുടെ വസ്ത്രത്തിനുള്ളിൽ നിന്ന് രണ്ടു ഗ്രാം മെത്തലിൻ ഡയോക്‌സി ആഫിറ്റാമിൻ (എം.ഡി.എം.എ) എന്ന ന്യൂജനറേഷൻ ലഹരി മരുന്ന് കണ്ടെത്തി. ലഹരിമരുന്നിന്റെ ഉറവിടം കണ്ടെത്താൻ അന്വേഷണം തുടരുകയാണ്.
അനധികൃത മദ്യവിൽപ്പന, കഞ്ചാവ്, മയക്കു മരുന്ന് വിൽപ്പന എന്നിവയ്‌ക്കെതിരെ പൊലീസ്, എക്‌സൈസ്, റവന്യൂ, വനം വകുപ്പുകളുടെ നേതൃത്വത്തിൽ സംയുക്ത പരിശോധന നടത്താനായി ടീം രൂപീകരിക്കാൻ കളക്ടറുടെ അനുമതി തേടിയിട്ടുണ്ട്. ജില്ലയിൽ ഓണത്തോടനുബന്ധിച്ച് സ്‌പൈഷ്യൽ ഡ്രൈവ് ആരംഭിച്ചിട്ടുണ്ട്.
കെ. പ്രേംകൃഷ്ണ
എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |