തിരുവല്ല: ട്രാവൻകൂർ ഷുഗർ ആൻഡ് കെമിക്കൽസിലെ സ്പിരിറ്റ് മറിച്ചുവിറ്റ കേസിലെ ഏഴാംപ്രതി മഹാരാഷ്ട്ര സ്വദേശി സതീഷ് ബാൽചന്ദ് വാനിയെ (ആബ - 40) പുളിക്കീഴ് പൊലീസ് കസ്റ്റഡിയിൽ വാങ്ങി. മഹാരാഷ്ട്രയിൽ നിന്ന് ഞായറാഴ്ച തിരുവല്ലയിലെത്തിച്ച പ്രതിയെ ഇന്നലെ ഉച്ചയോടെയാണ് തിരുവല്ല ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയത്. ഈ മാസം 16 വരെയാണ് കസ്റ്റഡി അനുവദിച്ചത്. പ്രതിയുമായി മദ്ധ്യപ്രദേശിലെത്തി തെളിവെടുപ്പ് നടത്തും.
ടാങ്കർ ഡ്രൈവർമാരിൽ നിന്ന് സ്പിരിറ്റ് വാങ്ങിയത് ഇയാളാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. മദ്ധ്യപ്രദേശിലെ സ്പിരിറ്റ് കടത്ത് ലോബിയിലെ മുഖ്യകണ്ണിയായ ഇയാൾ മഹാരാഷ്ട്ര ധൂലൈ ജില്ലയിലെ പാലാസ്നേർ പഞ്ചായത്ത് വൈസ് പ്രസിഡന്റാണ്. മദ്ധ്യപ്രദേശിൽ നടന്ന മറ്റൊരു സ്പിരിറ്റ് മോഷണവുമായി ബന്ധപ്പെട്ട കേസിൽ സെന്തൂർ പൊലീസ് ഇയാളെ അറസ്റ്റുചെയ്തിരുന്നു. അവിടെനിന്ന് കസ്റ്റഡിയിൽ വാങ്ങിയാണ് തിരുവല്ലയിൽ എത്തിച്ചത്.
ജവാൻ റം നിർമ്മിക്കാനായി മദ്ധ്യപ്രദേശിൽ നിന്ന് ടാങ്കറുകളിൽ എത്തിച്ച സ്പിരിറ്റിൽ നിന്ന് 20,386 ലിറ്റർ മറിച്ചുവിറ്റു എന്നതാണ് കേസ്. റിമാൻഡിൽ കഴിയുന്ന ഒന്നുമുതൽ മൂന്നുവരെ പ്രതികളായ ടാങ്കർ ഡ്രൈവർമാരായ നന്ദകുമാർ, സിജോ തോമസ്, കമ്പനി ജീവനക്കാരൻ അരുൺകുമാർ എന്നിവർക്കായി കസ്റ്റഡി അപേക്ഷ നൽകിയിട്ടുണ്ട്. ഇവരെ സതീഷ് ബാൽചന്ദിനൊപ്പമിരുത്തി ചോദ്യംചെയ്യും. സിജോ തോമസിന്റെ ജാമ്യാപേക്ഷ ഇന്നലെ ഹൈക്കോടതി തള്ളി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |