ന്യൂഡൽഹി: ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങൾക്കിടയിലെ കൃഷ്ണ നദീജല തർക്കവുമായി ബന്ധപ്പെട്ട് ആന്ധ്രാസർക്കാർ സമർപ്പിച്ച ഹർജി കേൾക്കുന്നതിൽ നിന്ന് ചീഫ് ജസ്റ്റിസ് എൻ.വി. രമണ പിന്മാറി. താൻ രണ്ടു സംസ്ഥാനങ്ങളുടെയും ഭാഗമാണെന്നു പറഞ്ഞ ചീഫ് ജസ്റ്റിസ് വിഷയം മദ്ധ്യസ്ഥതയിലൂടെയും ചർച്ചയിലൂടെയും പരിഹരിക്കണമെന്നും നിർദ്ദേശിച്ചു.
'ഇക്കാര്യം നിയമപരമായി കേൾക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഞാൻ രണ്ടു സംസ്ഥാനങ്ങളുടെയും ഭാഗമാണ്. നിങ്ങൾ രണ്ടുകൂട്ടരും ഇരു സർക്കാരുകളെയും കാര്യങ്ങൾ പറഞ്ഞു ബോദ്ധ്യപ്പെടുത്തി പ്രശ്നപരിഹാരത്തിന് ശ്രമിക്കണമെന്നാണ് ആഗ്രഹം. ഞങ്ങളതിന് സഹായിക്കാം. '- ചീഫ് ജസ്റ്റിസ് പറഞ്ഞു.
നാളെ കേസ് പരിഗണിക്കുന്നത് മറ്റൊരു ബെഞ്ചിലേക്കും മാറ്റി.
ഇരു സംസ്ഥാനങ്ങളിലൂടെയും ഒഴുകുന്ന കൃഷ്ണ, ഗോദാവരി നദികളിലെ ജലം പങ്കിടുന്നതു സംബന്ധിച്ച് തെലങ്കാനയുടെ രൂപീകരണം മുതൽ സംഘർഷമുണ്ട്. നിലവിൽ കൃഷ്ണ നദിയിൽ ആറ് അണക്കെട്ടുകളാണ് ഉള്ളത്. 2015ലെ താത്കാലിക കരാർ പ്രകാരം തെലങ്കാനയും ആന്ധ്രയും തമ്മിൽ 34:66 എന്ന അനുപാതത്തിൽ ജലം പങ്കിടണമെന്നാണ് ചട്ടം. എന്നാൽ വൈദ്യുതിക്കായി കൂടുതൽ ജലം പൊതു റിസർവോയറുകളിൽ നിന്ന് തെലങ്കാന എടുക്കുന്നുവെന്നാണ് ആന്ധ്രപ്രദേശിന്റെ ആരോപണം. അതിനാൽ രണ്ടു സംസ്ഥാനങ്ങൾക്കും പൊതുവായ ശ്രീശൈലം, നാഗാർജുന സാഗർ, പുളിചിന്ദല എന്നീ റിസർവോയറുകളുടെ നിയന്ത്രണം ജലശക്തി മന്ത്രാലയം ഏറ്റെടുക്കണമെന്നാണ് അവരുടെ ആവശ്യം.
ശ്രീശൈലം റിസർവോയറിൽ ജനനിരപ്പ് 834 അടിയിൽ കൂടുതൽ ഉണ്ടെങ്കിൽ മാത്രമേ വൈദ്യുതിക്കായി ജലമെടുക്കാവൂ. എന്നാൽ ജലനിരപ്പ് കുറവായിരിക്കുമ്പോഴും തെലങ്കാന ഇവിടെ നിന്ന് ജലമെടുക്കുന്നതായും ഇത് ആന്ധ്രയിലെ ജലസേചനത്തെ താറുമാറിലാക്കുന്നതായും സംസ്ഥാനം ആരോപിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |