ഡിസ്കസ് ത്രോയിൽ കമൽപ്രീത് കൗർ ആറാം സ്ഥാനത്തായി
ടോക്യോ : യോഗ്യതാ റൗണ്ടിൽ രണ്ടാം സ്ഥാനക്കാരിയായി അത്‌ലറ്റിക്സിലെ ആദ്യ ഇന്ത്യൻ മെഡലെന്ന പ്രതീക്ഷ ഉണർത്തിയ കമൽപ്രീത് കൗർ ഫൈനലിൽ ആറാം സ്ഥാനത്തായി. 64 മീറ്റർ യോഗ്യതാ റൗണ്ടിൽ കണ്ടെത്താൻ കഴിഞ്ഞ കമലിന്റെ ഫൈനലിലെ മികച്ച ദൂരം 63.70 മീറ്റർ മാത്രമായിരുന്നു. മൂന്നാമത്തെ ത്രോയിൽ ഈ ദൂരം കണ്ടെത്തി അവസാന എട്ടിലേക്ക് പ്രവേശിച്ച കൗർ പിന്നീട് രണ്ട് ശ്രമങ്ങൾ ഫൗളാക്കുകയും ഒന്നിൽ 61.37 മീറ്റർ കണ്ടെത്തുകയും ചെയ്തു.
കമൽ തന്റെ പേരിലുള്ള ദേശീയ റെക്കാഡായ 66.59 മീറ്റർ ടോക്യോയിൽ ആവർത്തിച്ചിരുന്നെങ്കിൽ വെങ്കലമെങ്കിലുംനേടാൻ കഴിയുമായിരുന്നു. 68.98 മീറ്റർ എറിഞ്ഞ അമേരിക്കക്കാരി വലേറി അല്ലമനാണ് സ്വർണം നേടിയത്. 66.86 മീറ്ററുമായി ജർമ്മനിയുടെ ക്രിസ്റ്റീന പുഡെൻസ് വെള്ളിനേടിയപ്പോൾ വെങ്കലം കിട്ടിയ ക്യൂബക്കാരി യെയ്മി പെരസിന്റെ ദൂരം 65.72 മീറ്റർ മാത്രമായിരുന്നു.
ഫൈനലിൽ മത്സരിച്ച 12 പേരിൽ ഏഷ്യയിൽ നിന്ന് കൗറും ചൈനീസ് താരം ചെൻ യാംഗുമാണ് ഉണ്ടായിരുന്നത്. യാംഗ് 10-ാമതാണ് ഫിനിഷ് ചെയ്തത്. ഇതോടെ ഏഷ്യക്കാരിൽ ഒന്നാമതെത്തിയത് കൗറായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |