ചങ്ങനാശേരി: കൊവിഡും ലോക്ക് ഡൗണും മൂലം കാർഷികമേഖലയിലേക്ക് തിരിഞ്ഞ ചെറുകിടക്ഷീരകർഷകർക്ക് ഇരുട്ടടിയായി കാലിത്തീറ്റ വില വർദ്ധനവ്. മറ്റ് അവശ്യ സാധനങ്ങൾക്ക് വില വർദ്ധിച്ചതിന് സമാനമായി കാലിത്തീറ്റകളുടെയും വില അടിക്കടികൂടുകയാണ്. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് ജോലി നഷ്ടപ്പെട്ട പ്രവാസികൾ ഉൾപ്പെടെയുള്ള നിരവധിയാളുകൾ സമീപകാലത്ത് ഉപജീവനത്തിനായി ക്ഷീരമേഖലയിലേക്കും കോഴിവളർത്തലിലേക്കും തിരിഞ്ഞിട്ടുണ്ട്. വലി വർദ്ധനവിന്റെ പശ്ചാത്തലത്തിൽ ഇവരെല്ലാം കടുത്ത പ്രതിസന്ധിയെയാണ് അഭിമുഖീകരിക്കുന്നത്. കാലത്തീറ്റയ്ക്ക് സമാനമായി കോഴിത്തീറ്റയുടെ വിലയും കുതിച്ചുയരുകയാണ്. തമിഴ്‌നാട്ടിൽ ചോളത്തിന് വില വർദ്ധിച്ചതും ലഭ്യതക്കുറവുമാണ് കാലിത്തീറ്റകളുടെയും വില വർദ്ധിക്കാൻ ഇടയാക്കിയത്. 990 രൂപ ഉണ്ടായിരുന്ന 50 കിലോ കെ.എസ് കാലിത്തീറ്റയ്ക്ക് ഇന്ന് 1350 രൂപയാണ് വില. 30 രൂപയുണ്ടായിരുന്ന കടലപിണ്ണാക്കിന് കിലോയ്ക്ക് 55 രൂപയായി. 30 രൂപയായിരുന്ന പരുത്തിപിണ്ണാക്കിന് 48 രൂപയായി. ഗോതമ്പ് ഉമ്മി 25 രൂപയിൽ നിന്ന് 40 രൂപയായി വർദ്ധിച്ചു. 20 രൂപയുണ്ടായിരുന്ന അരിതവിടിന് 30 രൂപയായി. 38 രൂപയുണ്ടായിരുന്ന പുളിയരിക്ക് 48 രൂപയായി. ഗോതമ്പ് ഉമ്മിയും പിണ്ണാക്കുമാണ് ക്ഷീര കർഷകർ കൂടുതലായി വാങ്ങുന്നത്. മൂരി വളർത്തുന്നവർ കൂടുതലായും പുളിയരിയാണ് വാങ്ങുന്നത്.
കോഴിത്തീറ്റയും പിന്നിലല്ല
കോഴിത്തീറ്റ ഗ്രോവർ ഒരു ചാക്കിന് 1300 രൂപയായിരുന്ന സ്ഥാനത്ത് ഇപ്പോൾ 2050 രൂപയാണ് വില. സ്റ്റാർട്ടർ 1400 രൂപയിൽ നിന്ന് 2125 രൂപയായി.
എല്ലാ കർഷകർക്കും 50 ശതമാനം സബ്‌സിഡി നിരക്കിൽ തീറ്റകൾ ലഭിച്ചാൽ മാത്രമേ കർഷകരുടെ പ്രതിസന്ധി പരിഹരിക്കാനാകൂ. മിൽമയിൽ പാൽ അളക്കുന്ന കർഷകർക്ക് മാത്രമാണ് നിലവിൽ സബ്‌സിഡി ലഭിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |