ബാലരാമപുരം: കൊലപാതകമുൾപ്പെടെ നിരവധി ക്രിമിനൽ കേസിലെ പ്രതിയായ നരുവാമൂട് ആയക്കോട് മേലെ പുത്തൻവീട്ടിൽ കാക്ക അനീഷ് എന്ന അനീഷിനെ (28) വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ അഞ്ചുപേരെ നരുവാമൂട് പൊലീസ് അറസ്റ്റ് ചെയ്തു. കുളങ്ങരക്കോണം ലീലാഭവനിൽ അനൂപ് (28), കുളങ്ങരക്കോണം സന്ദീപ് ഭവനിൽ സന്ദീപ് (25), കുളങ്ങരക്കോണം പൂവണം മേലേവീട്ടിൽ അരുൺ (24), കുളങ്ങരക്കോണം വട്ടവിള പുലരിയോട് മേലേ പുത്തൻവീട്ടിൽ രജിത്ത് (25), മാറഞ്ചൽക്കോണം വരിക്കപ്ലാവിള വീട്ടിൽ നന്ദു എന്നു വിളിക്കുന്ന അനൂപ് (25) എന്നിവരാണ് അറസ്റ്റിലായത്.
ഇവരെ കൊലപ്പെടുത്തുമെന്നുള്ള നിരന്തര ഭീഷണിയും യുവാക്കളുടെ സഹോദരിമാരെ ശല്യപ്പെടുത്തിയതിലുള്ള വൈരാഗ്യവുമാണ് കൊലപാതകത്തിൽ കലാശിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ അനീഷും പിടിയിലായ പ്രതികളും തമ്മിൽ വാക്കേറ്റവും കൈയാങ്കളിയും നടന്നിരുന്നു. യുവാക്കളുടെ ആക്രമണം ആസൂത്രിതമല്ലെങ്കിലും ഭീഷണി വർദ്ധിച്ചതോടെയാണ് അനീഷിനെ വകവരുത്തിയതെന്നാണ് പൊലീസ് പറയുന്നത്.
നാട്ടുകാരുടെ പൊതു ശല്യമായിരുന്ന അനീഷ് കൊലപാതകം, പിടിച്ചുപറി, മോഷണം, ക്വട്ടേഷൻ, ഭീഷണിപ്പെടുത്തി പണം തട്ടൽ തുടങ്ങിയ കൃത്യങ്ങളിൽ സജീവമായിരുന്നതായും പൊലീസ് പറഞ്ഞു. മുളയ്ക്കൽ പാലത്തിന് സമീപത്തെ അമൽ ഹോളോബ്രിക്സ് ആൻഡ് ടൈൽസ് കമ്പനിയിൽ ശനിയാഴ്ച രാത്രിയാണ് അനീഷ് വെട്ടേറ്റു മരിച്ചത്. മാരായമുട്ടം ജോസിനെ കൊലപ്പെടുത്തിയ കേസിൽ കാപ്പ നിയമപ്രകാരം ജയിലിലായിരുന്ന അനീഷ് പുറത്തിറങ്ങിയിട്ട് 21 ദിവസമേ ആയിട്ടുള്ളു.
റൂറൽ എസ്.പി പി.കെ. മധുവിന്റെ നിർദ്ദേശാനുസരണം കാട്ടാക്കട ഡി.വൈ.എസ്.പി പ്രശാന്ത്, നെടുമങ്ങാട് ഡി.വൈ.എസ്.പി അനിൽകുമാർ, നെയ്യാറ്റിൻകര ഡി.വൈ.എസ്.പി അനിൽകുമാർ, നരുവാമൂട് സി.ഐ ധനപാലൻ, മലയിൻകീഴ് സി.ഐ എ.വി സൈജു, എസ്.ഐ അജീന്ദ്രകുമാർ, എ.എസ്.ഐ രാജേഷ് കുമാർ, എ.എസ്.ഐ ഷാജി, എസ്.സി.പി.ഒ പ്രദീപ്കുമാർ, സി.പി.ഒ മാരായ രാജീവ്, രതീഷ്, ബിനു, പ്രശാന്ത്, റൂറൽ ഷാഡോ ടീം എന്നിവർ സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കൃത്യം നടത്തി 24 മണിക്കൂറിനുള്ളിൽ പിടിയിലായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |