കൊട്ടാരക്കര: വെണ്ടാർ അരീക്കൽ ഭാഗത്ത് വഴി വെട്ടുന്നതുമായി ബന്ധപ്പെട്ട് ഇരുവിഭാഗം തമ്മിലുണ്ടായ കൂട്ടത്തല്ലിൽ സ്ത്രീകൾ ഉൾപ്പെടെ 15ഓളം പേർക്ക് പരിക്ക്. ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ പുത്തൂർ പൊലീസ് കേസെടുത്തു. പരിക്കേറ്റവരെ എത്തിച്ച കൊട്ടാരക്കര താലൂക്ക് ആശുപത്രിക്കു മുന്നിലും തമ്മിലടിയുണ്ടായി.
ഇവിടെ തലമുറകളായി ഉപയോഗിച്ചിരുന്ന നടവഴി അരീയ്ക്കൽ മൊട്ടക്കുന്നിൽ വീട്ടിൽ ബേബി (65) കൊത്തിക്കിളച്ച് സ്വന്തം പുരയിടത്തോട് ചേർക്കാൻ ശ്രമിച്ചതാണ് തമ്മിലടിയിൽ കലാശിച്ചത്. അഞ്ച് കുടുംബങ്ങൾ ഉപയോഗിച്ചിരുന്ന വഴിയാണിത്. സമീപ പുരയിടത്തിന്റെ ഉടമസ്ഥ വഴിക്കായി സ്വന്തം ഭൂമി സൗജന്യമായി വിട്ടുനൽകിയതോടെ പഞ്ചായത്ത് മെമ്പറടക്കം ഇടപെട്ടാണ് വഴി പുനർ നിർമ്മിക്കാൻ തീരുമാനിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ശനിയാഴ്ച രാവിലെ മുതൽ വഴിവെട്ട് തുടങ്ങി. ഉച്ചയായപ്പോഴേക്കും ബേബിയെത്തി സംഘർഷത്തിന് തുടക്കമിട്ടു. ഇരു വിഭാഗത്തും ആളുകൾ സംഘടിച്ചതോടെ കൂട്ടത്തല്ലായി മാറുകയായിരുന്നു. വടിയും മൺവെട്ടിയുമൊക്കെയായി സ്ത്രീകളടക്കമുള്ളവർ അടിപിടിയിൽ ചേർന്നു. പുത്തൂർ പൊലീസ് എത്തിയാണ് സംഘർഷത്തിന് അയവുണ്ടാക്കിയത്.
ബേബിയുടെ പല്ലിനും രേവതി വിലാസത്തിൽ റീനയുടെ കൈക്കും സാരമായി പരിക്കേറ്റു. പതിനഞ്ചിൽപ്പരം ആളുകൾക്ക് നിസാര പരിക്കേറ്റു. താലൂക്ക് ആശുപത്രിക്കു മുന്നിലുണ്ടായ സംഘർഷത്തിന് കൊട്ടാരക്കര പൊലീസെത്തിയാണ് അയവുണ്ടാക്കിയത്. രാത്രി പന്ത്രണ്ടരയോടെയാണ് പ്രശ്നങ്ങൾ തീർന്നത്. സംഘർഷത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പരന്നതോടെയാണ് ഗൗരവം പൊലീസിനും ബോദ്ധ്യപ്പെട്ടത്. പുത്തൂർ പൊലീസ് ഇരു വിഭാഗങ്ങളുടെയും പേരിൽ കേസെടുത്തു. താലൂക്ക് ആശുപത്രിയിലെ സംഘർഷവുമായി ബന്ധപ്പെട്ട് കൊട്ടാരക്കര പൊലീസും കേസ് രജിസ്റ്റർ ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |