തിരുവനന്തപുരം: കിഫ്ബിക്കെതിരെ വിമർശനവുമായി കെ ബി ഗണേശ് കുമാർ എം എൽ എ. കിഫ്ബിയിൽ അതിവിദഗ്‌ദ്ധയുടെ ബാഹുല്യമാണെന്നും കാര്യമില്ലാത്ത വാദങ്ങൾ ഉയർത്തി അവർ നിർമ്മാണ പ്രവർത്തനങ്ങൾ തടയുകയാണെന്നും അദ്ദേഹം ആരോപിച്ചു. ധനാഭ്യർത്ഥന ചർച്ചയിൽ പങ്കെടുക്കുകയായിരുന്നു ഗണേശ് കുമാർ
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കിഫ്ബിയുടെ ആറ് റോഡുകൾ മണ്ഡലത്തിൽ കിട്ടിയപ്പോൾ സന്തോഷം കൊണ്ട് തുള്ളിച്ചാടിയതാണ്. എന്നാൽ ഇപ്പോൾ ജനങ്ങളുടെ മുന്നിൽ ചോദ്യചിഹ്നമായി നിൽക്കുകയാണ്. വർഷങ്ങളുടെ പ്രവൃത്തിപരിചയമുള്ള പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനിയർമാരെ സ്വകാര്യ കോളേജിൽനിന്ന് പണംകൊടുത്ത് ബി ടെക്. പഠിച്ചിറങ്ങിയ കിഫ്ബിയിലെ ഉദ്യോഗസ്ഥർ തിരുത്തുകയാണ്. ഇങ്ങനെ ജോലിയിലെത്തുന്ന ബിടെക്കുകാരുടെ ദിവസശമ്പളം പതിനായിരം രൂപയാണ് -അദ്ദേഹം പറഞ്ഞു.
ഐ.സി. ബാലകൃഷ്ണനും എംകെ. മുനീറും കിഫ്ബിക്കെതിരെ വിമർശനമുന്നയിച്ചു. കിഫ്ബി നിർമാണം ഏറ്റെടുത്ത റോഡുകളിൽ മിക്കതും പാതിവഴിയിൽ കിടക്കുകയാണെന്നും നാട്ടുകാർ വാഴനട്ട് പ്രതിഷേധിക്കുകയാണെന്നുമായിരുന്നു ഐ സി ബാലകൃഷ്ണൻ പറഞ്ഞത്. റോഡുനിർമാണം ഉൾപ്പടെയുള്ളവർ പാതിവഴിയിൽ തടസപ്പെടാതിരിക്കാൻ പൊതുമരാമത്ത് വകുപ്പുമന്ത്രി കിഫ്ബിയിൽ നിന്ന് തന്റെ അധികാരം തിരിച്ചുപിടിക്കണമന്നായിരുന്നു എം കെ മുനീറിന്റെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |