ചങ്ങനാശേരി: വായുവിലും ക്യാൻവാസിലും മാത്രമല്ല, വെള്ളത്തിലും ലാലേട്ടൻ വിസ്മയം തീർത്ത് ശ്രീരാജ്. ടിഷ്യൂ പേപ്പർ ഉപയോഗിച്ച് സെക്കൻ്റുകൾ മാത്രം വെള്ളത്തിൽ നിലനിൽക്കുന്ന ലാലേട്ടൻ ചിത്രമൊരുക്കിയ കലാകാരൻ മറ്റാരുമല്ല, ലാലേട്ടന്റെ തന്നെ വ്യത്യസ്തമായ ചിത്രങ്ങൾ സൃഷ്ടിച്ച ആർ. ശ്രീരാജാണ് പുതിയ പരീക്ഷണത്തിനും പിന്നിൽ. വീട്ടിൽ വളർത്തുന്ന അലങ്കാര മത്സ്യങ്ങളുടെ കുളത്തൽ നാല് മണിക്കൂറിൽ അധികം സമയം എടുത്ത് സെക്കന്റുകൾ മാത്രം നിലനിൽക്കുന്ന ചിത്രം ക്രമീകരിച്ചത്. ചിത്രം ക്രമീകരിക്കുന്നതിനിടയിൽ കാറ്റും മത്സ്യങ്ങളും വെള്ളത്തിൽ ഓളം ഉണ്ടാക്കുന്നത് ഏറെ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു.
ലോക്ക്ഡൗൺ കാലത്തെ വിരസത ഒഴിവാക്കുന്നതിനായി ഉണങ്ങാനിട്ടിരുന്ന ഗോതമ്പിൽ നിന്നും ആരംഭിച്ച ചിത്രങ്ങളുടെ സൃഷ്ടിയാണ് ജലോപരിതലത്തിലെ വിസ്മയത്തിലും എത്തിച്ചത്. കൗതുകമുണർത്തുന്ന ചിത്രസൃഷ്ടിയിൽനിന്നും വിവിധ മീഡിയനുകളിലൂടെ ചിത്രങ്ങൾ സൃഷ്ടിച്ചു തുടങ്ങി. ചിത്രങ്ങൾ ക്രമീകരിക്കുന്നതിന് ആവശ്യമായ സാധനങ്ങൾ ലഭ്യമാകാതിരുന്നതിനെ തുടർന്ന്, വീട്ടിൽ നിന്നും ലഭിക്കുന്ന വസ്തുക്കളിൽ പരീക്ഷണാടിസ്ഥാനത്തിൽ ചിത്രങ്ങൾ ക്രമീകരിച്ചു. കളർപൊടി, അരിമണി, പെൻസിൽ ലെഡ്, മെഴുക്, ടിഷ്യു പേപ്പർ എന്നിങ്ങനെ നീളുന്നു ഈ മീഡിയനുകൾ. പെൻസിൽ ഡ്രോയിംഗ്, വാട്ടർകളർ, അക്രലിക് പെയിന്റിംഗ്, ഷാഡോ പെയിന്റിംഗ് തുടങ്ങിയവയും ശ്രീരാജ് ചെയ്യുന്നുണ്ട്.
ഇഷ്ടകഥാപാത്രമായ മോഹൻലാൽ ചിത്രങ്ങൾ ക്രമീകരിക്കുന്നതിലേക്ക് പിന്നീട് തിരിഞ്ഞു. വ്യത്യസ്തമായ പത്ത് മീഡിയനുകൾ ഉപയോഗിച്ച് മോഹൻ ലാൽ ചിത്രം ക്രമീകരിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് ശ്രീരാജ്. മോഹൻ ലാലിന്റെ അധികമാരും ശ്രദ്ധിക്കാത്ത വ്യത്യസ്തമായ ചിത്രങ്ങൾ ഏഴ് മീഡിയനുകളിലായി ഇതുവരെ അവതരിപ്പിച്ചു കഴിഞ്ഞു. ഷാഡോ പെയിന്റിംഗ്, പെൻസിൽ ഡ്രോയിംഗ് തുടങ്ങിയവയിൽ മോഹൻലാലിനെ ക്രമീകരിച്ചിരുന്നു. കൂടാതെ, സുരേഷ് ഗോപി, ജയസൂര്യ, ഉണ്ണിമുകുന്ദൻ തുടങ്ങിയവരുടെ ചിത്രങ്ങൾ വരയ്ക്കുകയും വിവിധ മീഡിയനുകളിൽ ക്രമീകരിക്കുകയും ചെയ്തു. അരിമണിയിൽ ചെയ്ത പൃഥിരാജ് കുടുംബ ഫോട്ടോ സോഷ്യൽ മീഡിയകളിൽ ഇതിനോടകം പ്രസിദ്ധി നേടി. പെൻസിൽ ലെഡ് ഉപയോഗിച്ച് നിർമ്മിച്ച വീണ, വയലിൻ തുടങ്ങിയവയും ശ്രദ്ധേയമായി. ശ്രീരാജ് വരച്ച ചിത്രങ്ങൾക്ക് വിദേശത്ത് നിന്നും സ്വദേശത്തും നിന്നും ആവശ്യക്കാരേറെയുണ്ട്. പത്ത് മീഡിയനുകളിൽ മോഹൻലാലിന്റെ വിവിധ ചിത്രങ്ങൾ സൃഷ്ടിച്ച് നേരിട്ട് നൽകണമെന്നാണ് ആഗ്രഹം, ഇതിനായുള്ള ശ്രമത്തിലാണെന്ന് ശ്രീരാജ് പറഞ്ഞു. തൃപ്പൂണിത്തറ ആർ എൽ വി കോളേജിൽ മ്യൂസിക് ആൻഡ് ഫൈൻ ആർട്‌സിൽ ശ്രീരാജ് ബിരുദം പൂർത്തിയാക്കി. തുരുത്തി രഞ്ജിത്ത് ഭവനിൽ രാധാകൃഷ്ണൻ മണിയമ്മ ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: രാജേഷ്, രജനികാന്ത്, ശ്രീകാന്ത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |