കൊച്ചി: ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികൾ പുറത്തുളളപ്പോൾ ലാസ്‌റ്റ് ഗ്രേഡ് റാങ്ക്‌ലിസ്‌റ്റ് കാലാവധി നീട്ടുന്നത് എന്തിനെന്ന് ഹൈക്കോടതി. ലാസ്‌റ്റ് ഗ്രേഡ് റാങ്ക്‌ലിസ്‌റ്റ് പട്ടിക കാലാവധി നീട്ടണമെന്ന അഡ്‌മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവിനെതിരെ പിഎസ്‌സി സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതി ഇങ്ങനെ ചോദിച്ചത്. റാങ്ക് ലിസ്‌റ്റ് കാലാവധി നീട്ടില്ലെന്ന് സിംഗിൾ ബെഞ്ച് അറിയിച്ചു. അഡ്‌മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവ് കോടതി റദ്ദാക്കുകയും ചെയ്‌തു. ഇതോടെ ലാസ്‌റ്റ് ഗ്രേഡ് റാങ്ക്‌ലിസ്‌റ്റ് വിഷയത്തിൽ ഉദ്യോഗാർത്ഥികൾക്ക് വൻ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്.
സെപ്‌തംബർ അവസാനം വരെയാണ് ലാസ്‌റ്റ് ഗ്രേഡ് പട്ടികയുടെ കാലാവധി ദീർഘിപ്പിച്ച് അഡ്‌മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവിട്ടത്. ഇത്തരത്തിൽ ഇടക്കാല ഉത്തരവിറക്കാൻ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന് അധികാരമുണ്ടോ എന്ന സംശയവും ഹൈക്കോടതി സിംഗിൾ ബെഞ്ച് പ്രകടിപ്പിച്ചു. ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഒരു പട്ടികയുടെ കാലാവധി മാത്രമാണ് നീട്ടിയത്. അത് ശരിയല്ലെന്നും കോടതി പറഞ്ഞു.
അതേസമയം ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യുന്നുണ്ടെന്ന് പിഎസ്‌സി കോടതിയിൽ അറിയിച്ചു. പുതിയ നിയമനത്തിനുളള നടപടികൾ സർക്കാർ തുടരുകയാണെന്ന് സർക്കാർ അറിയിച്ചിരുന്നു. പട്ടിക നീട്ടുന്നത് പുതിയ ഉദ്യോഗാർത്ഥികൾക്ക് അവസരം നഷ്‌ടപ്പെടും എന്ന് കാണിച്ചാണ് കോടതിയെ പിഎസ്‌സി സമീപിച്ചത്.
നാളെ കാലാവധി അവസാനിക്കുന്ന ലിസ്‌റ്റുകളുടെ കാലാവധി ഇനി നീട്ടില്ലെന്ന് ഇന്നലെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചത്. ഇവയുടെ കാലാവധി മൂന്ന് വർഷം കഴിഞ്ഞതായതിനാലാണ് ഇതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ ഉദ്യോഗാർത്ഥികൾ മുടിമുറിക്കൽ സമരം നടത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |