കൊച്ചി: കൊവിഡ് മുന്നണിപ്പോരാളികളായ മാലാഖമാരെയടക്കം പിഴിഞ്ഞ് കൊച്ചിയിൽ വീണ്ടും റിക്രൂട്ട്മെന്റ്, വിസാ തട്ടിപ്പ്. ജില്ലയിലെ വിവിധ റിക്രൂട്ടിംഗ് ഏജൻസികൾക്ക് എതിരെ 30ഓളം പരാതികളിൽ അന്വേഷണം. ഇവിടങ്ങളിൽ പൊലീസ് പരിശോധന നടത്തി രേഖകൾ പിടിച്ചെടുത്തിട്ടുണ്ട്. യൂറോപ്യൻ രാജ്യങ്ങളിൽ ജോലി വാഗ്‌ദാനം ചെയ്താണ് നഴ്സുമാരെയടക്കം ഏജൻസികൾ കബളിപ്പിച്ചത്. ഓരോരുത്തിരിൽ നിന്ന് നല്ലൊരു തുക കൈപ്പറ്രിയതാണ് സൂചന. എത്രപേർ തട്ടിപ്പ് ഇരയായിട്ടുണ്ടെന്ന് വിവരം പൊലീസ് പുറത്തുവിട്ടിട്ടില്ല. തുടർനടപടികൾ വേഗത്തിൽ പുരോഗമിക്കുകയാണ്.
യു.കെ. പോർച്ചുഗൽ, മാൾട്ട, കാനഡ, യു.എ.ഇ രാജ്യങ്ങളിൽ മികച്ച ശമ്പളത്തോടൊപ്പം നഴ്സുമാരെ ആവശ്യമുണ്ടെന്ന് പരസ്യം നൽകിയാണ് ഉദ്യോഗാർത്ഥികളെ കെണിയിൽ വീഴ്ത്തുന്നത്. യൂറോപ്യൻ രാജ്യങ്ങളിലേയ്ക്ക് വിസ നൽകാമെന്ന് പറഞ്ഞും സ്ഥാപനങ്ങൾ പണം കൈക്കലാക്കിയിട്ടുണ്ട്. തുക കൈപ്പറ്രിയശേഷം ഫോണടക്കം സ്വിച്ച് ഒാഫാക്കുകയും വിവിധ കാരണങ്ങൾ പറഞ്ഞ് യാത്ര നീട്ടിക്കൊണ്ടുപോകുകയും ചെയ്തതോടെയാണ് ഉദ്യോഗാർത്ഥികൾ പരാതിയുമായി പൊലീസിനെ സമീപിച്ചത്. കൊവിഡ് സാഹചര്യത്തിൽ വിവിധ രാജ്യങ്ങളിലേക്ക് നഴ്സുമാരെ ആവശ്യമുണ്ടെന്ന സാമൂഹിക മാദ്ധ്യമങ്ങളിലടക്കം പരസ്യങ്ങൾ വന്നതോടെ പൊലീസ് നിരീക്ഷണം ശക്തമാക്കി.
പൂട്ടിക്കാനായില്ല
കോടികളുടെ റിക്രൂട്ട്‌മെന്റ് തട്ടിപ്പ് ഒരേ പ്രതി തന്നെ വിവിധ സ്ഥാപനങ്ങളുടെ പേരിൽ നടത്തി പിടിയിലായതോടെ ഇത്തരം സ്ഥാപനങ്ങളെ കണ്ടെത്താൻ പൊലീസ് തീരുമാനിച്ചിരുന്നു. എന്നാൽ നടപടി ആരംഭിക്കാനായില്ല. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളടക്കം ഭാരിച്ച ചുമതലകൾ വന്നതും തിരഞ്ഞെടുപ്പ് കഴിഞ്ഞുള്ള സ്ഥലംമാറ്റത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥർ മാറിയതുമാണ് തിരിച്ചടിയായത്. വിദേശത്തേയ്ക്ക് ജോലിക്ക് റിക്രൂട്ട്‌മെന്റ് നടത്താൻ ലൈസൻസുള്ള 83 സ്ഥാപനങ്ങളെ കൊച്ചി സിറ്റി പൊലീസിന്റെ പരിധിയിലുള്ളെന്നായിരുന്നു കണ്ടെത്തൽ. ബാക്കി സ്ഥാപനങ്ങൾ കണ്ടെത്തി പൂട്ടിക്കുകയായിരുന്നു അടുത്ത നടപടി. വിദേശത്ത് ജോലി വാഗ്‌ദാനം ചെയ്ത് പണം തട്ടുന്നതുമായി ബന്ധപ്പെട്ട് പരാതികൾ ഏറ്റവുമധികം റിപ്പോർട്ട് ചെയ്യുന്നത് എറണാകുളം നഗരത്തിലാണ്. പനമ്പിള്ളിനഗർ, കടവന്ത്ര എന്നിവിടങ്ങളിൽ നിന്ന് ഇത്തരം നിരവധി റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങൾക്കെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്.
പ്രൊട്ടക്ഷൻ ഒഫ് എമിൻഗ്രസ് സൈറ്ര് സന്ദർശിച്ച് ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
പരസ്യങ്ങളിലെ സ്ഥാപനങ്ങളുടെ രജിട്രേഷൻ
നിലവിലെ സ്റ്രാറ്രസ്
വിദേശത്ത് റിക്രൂട്ടിംഗ് നടക്കുന്നുണ്ടോ
30,000 മാത്രം
റിക്രൂട്ടിംഗ് ഏജൻസിക്ക് ഉദ്യോഗാർത്ഥികളിൽ നിന്ന് പരമാവധി 30,000 രൂപ മാത്രമേ ഫീസ് ഇനത്തിൽ വാങ്ങാൻ നിയമമുള്ളൂ. താമസ സൗകര്യം, വിവിധ ഫീസുകൾ എന്നിങ്ങനെ ലക്ഷങ്ങളാണ് ഏജൻസികൾ വാങ്ങുന്നത്. കൂടുതൽ ഫീസ് ആവശ്യപ്പെട്ടാൽ അക്കാര്യം ആദ്യം പൊലീസിനെ അറിയിക്കണം.
പരാതി ലഭിച്ചാൽ ഉടൻതന്നെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും. തുടർന്ന് സ്ഥാപനങ്ങളിൽ റെയ്ഡ് നടത്തി ബന്ധപ്പെട്ട രേഖകൾ പരിശോധിക്കും. ഇതിനു ശേഷമായിരിക്കും അറസ്റ്റ്. ഇത്തരം കേസുകളിൽ അറസ്റ്റിലായ പ്രതികൾ വീണ്ടും സ്ഥാപനങ്ങൾ തുടങ്ങി തട്ടിപ്പാനുള്ള അവസരം ഇല്ലാതാക്കും. പൊലീസ് നിരീക്ഷണവും പരിശോധനയും ശക്തമാക്കിയിട്ടുണ്ട്.
സി.എച്ച്. നാഗരാജു,കമ്മിഷണർ,കൊച്ചി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |