കൊച്ചി: നീണ്ട മൂന്ന് മാസത്തെ കാത്തിരിപ്പിന് വിരാമമിട്ട് ഡ്രൈവിംഗ് സ്‌കൂളുകളുടെ പ്രവർത്തനം പുനരാരംഭിച്ചെങ്കിലും പ്രതിസന്ധി ഒഴിയുന്നില്ല. മാറ്റിവച്ച ടെസ്റ്രുകൾ പൂർത്തിയാക്കേണ്ടതുള്ളതിനാൽ ആകെ പ്രതിസന്ധിയിലാണ് ഇവർ. നിലവിൽ രണ്ടു ബാച്ചുകൾ വീതം നടത്താനാണ് അനുമതി. ഒരു ബാച്ചിൽ 20 പേർ വീതമാണ് ഉള്ളത്. മൂന്നാമത് ഒരു ബാച്ചുകൂടി അനുവദിച്ചെങ്കിലും പല ആർ.ടി.ഒ ഓഫിസുകളിലും കൊവിഡ് മൂലം ഉദ്യോഗസ്ഥരുടെ എണ്ണം കുറവായതിനാൽ ഇത് നടപ്പിലാകുന്നില്ലെന്ന് ഡ്രൈവിംഗ് സ്കൂൾ ഉടമകൾ പറയുന്നു.
പല സ്കൂളുകളിലും പുതിയ അഡ്മിഷനുകൾ എടുക്കാത്ത സാഹചര്യമുണ്ട്. നിലവിൽ ഓൺലൈൻ ബുക്കിംഗിലൂടെയാണ് ടെസ്റ്റു നടത്തുന്നത്. എല്ലാ ചൊവ്വാഴ്ചയും വൈകിട്ട് നാലു മണിക്ക് സ്ലോട്ട് ലഭ്യമാകും. ഓരോ സ്ഥലത്തേയും ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് നോക്കിയാണ് ടെസ്റ്റ് നടത്തുന്നത്. രാവിലെ 9 മുതൽ വൈകിട്ട് 4 മണിവരെയാണ് ടെസ്റ്റ്. ടെസ്റ്റിന് ഒരു മോട്ടോർ വെഹിക്കിൾ ഇൻസ്പെട്കറും ഒരു അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറും ഉണ്ടാകും. നിലവിൽ പല ഡ്രൈവിംഗ് സ്കൂളുകളിലും 500ന് മുകളിൽ ടെസ്റ്റുകൾ മുടങ്ങിക്കിടക്കുകയാണ്. കൂടാതെ വാഹനങ്ങളുടെ അറ്റകുറ്റ പണികളുമടക്കം വലിയ ബുദ്ധിമുട്ടിലാണെന്ന് സ്കൂൾ ഉടമകൾ പറയുന്നു.
ടി.പി.ആർ നിരക്ക് കൂടിയാൽ ആ സ്ഥലത്ത് ടെസ്റ്റ് നടത്താറില്ല. കൊവിഡ് കുറയുന്നതിന് അനുസരിച്ച് ബാച്ചുകളുടെ എണ്ണം ഇനിയും കൂട്ടും. നിലവിൽ മുടങ്ങിക്കിടക്കുന്ന ടെസ്റ്റുകൾ പൂർത്തിയാക്കാനുള്ള ശ്രമമാണ് നടക്കുന്നത്.
പി.ബി.ഷെബീർ,ആർ.ടി.ഒ, എറണാകുളം.
വലിയ സാമ്പത്തിക ബുദ്ധിമുട്ടിലൂടെയാണ് കടന്നു പോകുന്നത്. മൂന്നുമാസത്തോളം പ്രവർത്തിക്കാതെ കിടന്നതിനാൽ വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഇത് നന്നാക്കിയെടുക്കാൻ പലർക്കും വലിയ തുകകൾ ചെലവായിട്ടുണ്ട്. ജീവനക്കാർക്ക് ശമ്പളം നൽകാൻ പോലും പണം തികയാത്ത അവസ്ഥയാണുള്ളത്.
എം.വി.മനോജ് കുമാർ,മനോജ് ഡ്രൈവിംഗ് സ്കൂൾ, അങ്കമാലി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |