ന്യൂഡൽഹി: ഗാൽവാൻ വാലിയിൽ ഇന്ത്യയും ചൈനയും തമ്മിൽ നടന്ന സംഘർഷത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത്. ചൈനീസ് ഓൺലൈൻ മാദ്ധ്യമങ്ങളാണ് സംഘഷത്തിന്റെ ഭീതിപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്തുവിട്ടത്. അതിർത്തിയിലെ സംഘർഷം ഒഴിവാക്കുന്നതിന്റെ ഭാഗമായി ഇന്ത്യയും ചൈനയും തമ്മിൽ നടന്ന കമാൻഡർ തലചർച്ചയ‌്ക്ക് മണിക്കൂറുകൾക്കുള്ളിലാണ് ദൃശ്യങ്ങൾ പുറത്തുവന്നതെന്നതും ശ്രദ്ധേയമാണ്.
2020 ജൂണിലാണ് ഗാൽവാൻ താഴ്വരയിൽ ഇന്ത്യയുടെയും ചൈനയുടെയും സൈനികർ തമ്മിൽ ഏറ്റുമുട്ടിയത്. ഇന്ത്യൻ പ്രദേശത്തേക്ക് കടന്നുകയറാനുള്ള ചൈനയുടെ ശ്രമം ഇന്ത്യൻ സൈനികർ തടഞ്ഞതാണ് സംഘർഷത്തിന് തുടക്കം കുറിച്ചത്. 1962ലെ യുദ്ധത്തിന് ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വളരെ വിള്ളലുണ്ടായക്കിയ സംഭവമായിരുന്നു ഗാൽവാൻ സംഘർഷം.
ഇന്ത്യൻ സൈനികർക്ക് നേരെ ചൈനീസ് സേന നടത്തിയ അതിക്രമത്തിന്റെ ഭീകരരൂപം ഇപ്പോൾ പുറത്തുവന്നിട്ടുള്ള ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. ഉയർന്ന പ്രദേശങ്ങളിൽ നിന്നുകൊണ്ട് കല്ലുപെറുക്കി എറിയുന്നതും, ഇരുമ്പ് കമ്പികളുമായി കൂട്ടത്തോടെ പാഞ്ഞടുക്കുന്നതും വീഡിയോയിൽ കാണാം.
അന്നത്തെ സംഘർഷത്തിൽ 20 സൈനികരെയാണ് ഇന്ത്യക്ക് നഷ്‌ടമായത്. തങ്ങളുടെ നാല് സൈനികർക്ക് ജീവൻ നഷ്‌ടമായെന്ന് ചൈനയും പ്രതികരിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |