കണ്ണൂർ: അതിരറ്റ ആത്മവിശ്വാസവും നിറമുള്ള സ്വപ്നങ്ങളും നൽകാൻ ചലച്ചിത്രമെന്ന മാദ്ധ്യമത്തിന് കഴിയുമെന്നു തെളിയിച്ച മലയാളത്തിന്റെ പ്രിയ ചിത്രമായ വിൽക്കാനുണ്ട് സ്വപ്നങ്ങൾക്ക് 40. ഗൾഫിൽ ചിത്രീകരിച്ച ആദ്യ മലയാള ചിത്രമെന്ന നിലയിൽ മാത്രമല്ല, എം.ടിയുടെ ആദ്യ തിരക്കഥയും മമ്മൂട്ടിയുടെ ആദ്യ ചിത്രവുമെന്ന നിലയിലും ഏറെ ശ്രദ്ധേയമാണ് വിൽക്കാനുണ്ട് സ്വപ്നങ്ങൾ.
1981 ഏപ്രിൽ 24ന് റിലീസ് ചെയ്തതാണ് ചിത്രമെങ്കിലും കൊവിഡ് ഭീഷണി നിലനിൽക്കുന്നതിനാൽ ആഘോഷങ്ങൾ അടുത്ത മാസത്തേക്ക് മാറ്റുകയായിരുന്നു. അക്കാലത്ത് കോഴിക്കോട്ടെ സാഹിത്യ സദസ്സുകളിൽ നിറസാന്നിദ്ധ്യമായ അഡ്വ. പി.എ. മുഹമ്മദ് കുട്ടിയെ മമ്മൂട്ടിയാക്കി സിനിമയിലേക്ക് കൊണ്ടുവന്നതും എം.ടിയായിരുന്നു. ഒട്ടേറെ സവിശേഷതകൾ അടയാളപ്പെടുത്തിയ ചലച്ചിത്രമാണിത്. മലയാളത്തിന്റെ അതുല്യനടൻ സുകുമാരന് ഡയലോഗ് വിദഗ്ധൻ എന്ന പേരു നേടിക്കൊടുത്തതും ഈ ചിത്രമാണ്. ആ വർഷത്തെ മികച്ച തിരക്കഥയ്ക്കും എഡിറ്റിംഗിനുമുള്ള അവാർഡ് ഈ ചിത്രത്തെ തേടിയെത്തി.അതുവരെ നാടകപ്രവർത്തനങ്ങളുമായി കഴിഞ്ഞിരുന്ന മുൻ എം.എൽ.എ പുരുഷൻ കടലുണ്ടി ഈ സിനിമയുടെ സംവിധാന സഹായിയുമായി. ദുബായ്, ഷാർജ എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം.
ഗൾഫ് ജീവിതത്തിന്റെ തീഷ്ണതകളും ജീവിതത്തിന്റെ നേർക്കാഴ്ചകളും ബന്ധങ്ങളുടെ ആഴവും പരപ്പും ഭംഗിയായി വരച്ചിടുന്ന എം.ടിയുടെ തിരക്കഥ കാവ്യത്മകമായി ചിത്രീകരിച്ച സംവിധായകൻ എം. ആസാദ് ഇന്ന് ഇല്ല. മലയാള സിനിമ സ്റ്റുഡിയോകൾ വിട്ട് കേരളത്തിന്റെ സമകാലീന ജീവിതത്തിലേക്ക് ഇറങ്ങിയ കാലം കൂടിയായിരുന്നു ഇത്. മറുനാടൻ ഫിലിംസിന്റെ ബാനറിൽ പ്രമുഖ വ്യവസായി വി.ബി.കെ. മേനോനാണ് ചിത്രം നിർമ്മിച്ചത്. മമ്മൂട്ടിക്കും സുകുമാരനും പുറമെ സുധീർ, പ്രേംജി, ശ്രീനിവാസൻ, ജലജ, നെല്ലിക്കോട് ഭാസ്കരൻ, ശാന്താദേവി തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിലുണ്ടായിരുന്നു. രാമചന്ദ്രബാബുവാണ് കാമറ നിർവഹിച്ചത്.
വിപുലമായ ആഘോഷം
ഗൾഫ് ഇന്ത്യൻ കൾച്ചറൽ സെന്ററിന്റെ നേതൃത്വത്തിൽ അടുത്ത മാസം വിപുലമായി ആഘോഷിക്കാൻ പ്രവാസി കൂട്ടായ്മയും ചലച്ചിത്ര പ്രേമികളും തീരുമാനിച്ചു. ഈ സിനിമയുമായി ബന്ധപ്പെട്ട് ജീവിച്ചിരിക്കുന്ന മുഴുവൻ അണിയറ ശിൽപ്പികളെയും ആദരിക്കുന്നതോടൊപ്പം മൺമറഞ്ഞ ചലച്ചിത്ര പ്രതിഭകളെയും ആദരിക്കുന്ന പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് ഗൾഫ് ഇന്ത്യൻ കൾച്ചറൽ സെന്റർ കോ- ഓഡിനേറ്റർ ആറ്റക്കോയ പള്ളിക്കണ്ടി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |