കോട്ടയം: സർക്കാരിന്റെ ഓണക്കിറ്റിൽ കറുമുറ കൊറിക്കാനുള്ള ഉപ്പേരിയും ശർക്കരവരട്ടിയും ഒരുക്കിയത് കോട്ടയം ജില്ലയിലെ കുടുംബശ്രീയാണ്. 1,76,200 പായ്ക്കറ്റുകളാണ് ഇതുവരെ കിറ്റിലേയ്ക്ക് വനിതാക്കൂട്ടായ്മയുടെ രുചിക്കൂട്ടിലൊരുക്കിയത്. ജില്ലയിലെ 12 കുടുംബശ്രീ യൂണിറ്റുകൾക്കാണ് ഉപ്പേരി തയാറാക്കി സപ്ളൈകോ ഡിപ്പോകളിൽ എത്തിക്കുന്ന ചുമതല.
ഏത്തക്കായ അരിയുന്നത് മുതൽ രുചികരമായ ഉപ്പേരിയും ശർക്കര വരട്ടിയും തയാറാക്കി പായ്ക്ക് ചെയ്യുന്നത് വരെയുള്ള ജോലികളാണ് ഇവർ ചെയ്യുന്നത്. ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചാണ് നിർമാണം. ഒരു ദിവസം ഉപയോഗിച്ച എണ്ണ അടുത്ത ദിവസം ഉപയോഗിക്കില്ല. പാചകമുറിയിലും പാക്കിംഗ് കേന്ദ്രങ്ങളിലും പുറമേ നിന്നുള്ളവർക്ക് പ്രവേശനവുമില്ല. കുടുംബശ്രീ ഉദ്യോഗസ്ഥരുടെയും സപ്ലൈകോ അധികൃതരുടെയും നിരീക്ഷണവുമുണ്ടാകും. 100 ഗ്രാം വീതമുള്ള പായ്ക്കറ്റുകളാണ് കിറ്റിൽ. ഒരു പാക്കറ്റിന് കുടുംബശ്രീക്ക് 26 രൂപ ലഭിക്കും.
കൂടുതൽ കോട്ടയത്ത് നിന്ന്
കോട്ടയം ഡിപ്പോയ്ക്കാണ് കൂടുതൽ പായ്ക്കറ്റുകളുടെ ഓർഡർ ലഭിച്ചത്. 59200 . കാഞ്ഞിരപ്പള്ളി (20000), പാലാ (43000), വൈക്കം (23000), ചങ്ങനാശേരി (31000) എന്നിങ്ങനെയാണ് കണക്ക്. ഇവയിൽ ഭൂരിഭാഗവും ഇതിനോടകം നൽകിക്കഴിഞ്ഞു.
സാമ്പത്തിക ലാഭം
കൊവിഡിനിടെ സാമ്പത്തിക ആശ്വാസംകൂടിയായി ജില്ലയിലെ കുടംബശ്രീ അംഗങ്ങൾക്ക്. മുൻപ് ഓണച്ചന്തയിലൂടെ മികച്ച വരുമാനം ലഭിച്ചിരുന്നെങ്കിലും കൊവിഡ് പ്രതിസന്ധി തളർത്തി. ചിപ്സിലൂടെ മാത്രം 45.81 ലക്ഷം രൂപയുടെ വരുമാനമാണ് യൂണിറ്റുകൾക്കായി ലഭിക്കുന്നത്.
ലഭിച്ച ഓർഡർ: 1,76,200 പായ്ക്കറ്റ്
പായ്ക്കറ്റിന് ലഭിക്കുന്നത് :26 രൂപ
ആകെ വരുമാനം 4581200 രൂപ
'' ഇനി ഓർഡർ ലഭിച്ചാലും ശുദ്ധമായ ചിപ്സ് എത്തിക്കാനുള്ള ശേഷിയുണ്ട്. സർക്കാരിന്റെ പുതിയ തീരുമാനം കുടുംബശ്രീ അംഗങ്ങൾക്കും ആശ്വാസമായി. ഉത്പന്നത്തിന്റെ പരിശുദ്ധി ഉറപ്പാക്കിയിട്ടുണ്ട്''
- ജോബി ജോൺ, പ്രോഗ്രാം മാനേജർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |