കണ്ണൂർ: ജയിൽ വകുപ്പിനും പൊലീസിനും നാണക്കേടുണ്ടാക്കിയ കണ്ണൂർ സെൻട്രൽ ജയിലിലെ ചപ്പാത്തി യൂണിറ്റിന്റെ ഓഫീസിൽനിന്നും രണ്ടുലക്ഷം രൂപ മോഷണം പോയ സംഭവത്തിൽ അന്വേഷണം ഇഴയുന്നു. ഏപ്രിൽ 21നാണ് റിസർവ് ബറ്റാലിയന്റെ രണ്ട് കമാൻഡോകളുടെ കാവലുള്ള ജയിലിലെ ചപ്പാത്തി യൂണിറ്റിന്റെ പൂട്ട് പൊളിച്ച് കവർച്ച നടന്നത്.
ആലക്കോട് സ്വദേശി മംഗളൂരുവിൽ പിടിയിലായെങ്കിലും ഇയാൾക്ക് ഈ കേസുമായി ബന്ധമുണ്ടെന്നതിന്റെ തെളിവുകൾ കണ്ടെത്താൻ അന്വേഷണ സംഘത്തിനു കഴിഞ്ഞിരുന്നില്ല. മോഷ്ടാവിന് ജയിലിൽ നിന്ന് ആരുടെയെങ്കിലും സഹായം ലഭിച്ചിരുന്നോയെന്നുള്ള അന്വേഷണവും എങ്ങും എത്തിയില്ല.
കണ്ണൂർ അസി. കമ്മിഷണറായിരുന്ന പി. ബാലകൃഷ്ണൻ നായരുടെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം ആരംഭിച്ചത്. കവർച്ച നടന്ന സ്ഥലത്തുനിന്ന് മണം പിടിച്ച പൊലീസ് നായ ജയിലിനു തൊട്ടടുത്ത ജീവനക്കാരുടെ പരിശീലന കേന്ദ്രത്തിനടുത്തേക്കാണ് പോയത്. കവർച്ചയ്ക്ക് ജയിൽ ജീവനക്കാരുടെ സഹായമുണ്ടായിരുന്നോ എന്നും പൊലീസ് അന്വേഷിച്ചിരുന്നു.
ജയിലിൽ നിന്നും പുറത്തിറങ്ങിയ രണ്ട് തടവുകാരാണ് മോഷണം നടത്തിയതെന്നായിരുന്നു ആദ്യ നിഗമനം. കവർച്ചയെ കുറിച്ച് വ്യക്തമായ ധാരണയിൽ പൊലീസ് എത്തിക്കഴിഞ്ഞതായും പ്രതിയെ കുറിച്ച് എല്ലാ തെളിവുകളും ശേഖരിച്ചതായും അന്വേഷണസംഘം അറിയിച്ചിരുന്നു. എന്നാൽ പ്രതിയെ പിടികൂടാൻ സാധിച്ചില്ല. പ്രതിയെന്ന് കരുതുന്ന ആളുടെ വീട്ടിൽ പൊലീസെത്തി അന്വേഷണം നടത്തിയിരുന്നു. എന്നാൽ ഇയാൾ വീട്ടിൽ വന്നിട്ടില്ലെന്നും ഒളിവിലാണെന്നുമാണ് വീട്ടുകാർ അന്വേഷണ സംഘത്തെ അറിയിച്ചത്.
ചോദ്യം ചെയ്തത് എൺപതോളം പേരെ
ജയിൽ കവർച്ചയുമായി ബന്ധപ്പെട്ട് ഡി.ജി.പിയായിരുന്ന ഋഷിരാജ് സിംഗ് വിരമിക്കുന്നതിനു മുമ്പ് ജയിൽ ഉദ്യോഗസ്ഥരോടും പൊലീസിനോടും നിരവധി തവണ റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടിയുണ്ടായില്ല. കേസുമായി ബന്ധപ്പെട്ട് എൺപതോളം പേരെ ചോദ്യം ചെയ്തിട്ടുണ്ടെന്നും പ്രതികൾ ഉടൻ പിടിയിലാകുമെന്നുമാണ് ജയിൽ ഡി.ഐ.ജി നൽകിയ റിപ്പോർട്ട്. ഫോൺ കോളുകൾ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം മുന്നോട്ടു പോകുന്നത്. ജയിലിൽ നിന്നും പ്രതികൾക്ക് ഫോൺ വിളിക്കാനുള്ള സൗകര്യമുണ്ട്. ഇത്തരത്തിൽ വിളിച്ച എല്ലാ ഫോൺ കോളുകളും പൊലീസ് പരിശോധിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |