തെളിയാത്ത തെരുവ് വിളക്കുകളും തുരുമ്പെടുത്ത സൈൻ ബോർഡുകളും
ആലപ്പുഴ : തെളിയാത്ത തെരുവ് വിളക്കുകൾ, തുരുമ്പെടുത്ത് ദ്രവിച്ച സൈൻ ബോർഡുകൾ... സുന്ദര നഗരമെന്ന് അവകാശപ്പെടുന്ന ആലപ്പുഴയുടെ മുഖചിത്രങ്ങളാണിത്. സൈൻ ബോർഡുകളിലെ അക്ഷരങ്ങൾ കാണാൻ പാടില്ലാത്ത വിധമായതിനാൽ നഗരത്തിലെത്തിപ്പെടുന്ന ദീർഘദൂര വാഹനയാത്രക്കാർ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടുന്നത് .
തെരുവു വിളക്കുകൾ തെളിയാത്തതിനാൽ കാലവർഷക്കാലത്ത് രാത്രികാലങ്ങളിൽ ഇടറോഡുകളിൽക്കൂടിയുള്ള യാത്ര ദുരിതപൂർണമാണ്. നഗരത്തിന്റെ ഹൃദയഭാഗമായ വൈ.എം.സി.എ,ബോട്ട് ജെട്ടി എന്നിവിടങ്ങളിലെ ലൈറ്റുകൾ തെളിഞ്ഞിട്ട് ഒരാഴ്ചയോളമായി. എൽ.ഇ.ഡി ബൾബുകൾ സ്ഥാപിക്കുന്ന നിലാവ് പദ്ധതിയിൽ ഉൾപ്പെടുത്തി സ്ഥാപിച്ച തെരുവുവിളക്കുകളും തെളിയുന്നില്ല. എൽ.ഇ.ഡി ബൾബുകൾ മഴയത്ത് തകരാറിലാകുന്നതാണ് കാരണം.
കഴിഞ്ഞ മാസം നഗരസഭ അധികൃതർ തെളിയാത്ത ലൈറ്റുകളിൽ അറ്റകുറ്റപ്പണി നടത്തിയിരുന്നു. നിലാവ് പദ്ധതിയിൽ, പഴയ ലൈറ്റുകൾ പൂർണമായി നീക്കം ചെയ്ത് പുതിയത് സ്ഥാപിക്കാൻ കഴിയില്ലെന്നാണ് അികൃതർ പറയുന്നത്. അറ്റകുറ്റപ്പണിയും പുതിയ പോസ്റ്റ് ഇടീലും മാത്രമാണ് പദ്ധതിയിൽ ഉൾപ്പെടുത്തിരിക്കുന്നത്. ഫണ്ടിന്റെ അപര്യാപ്തതയാണ് കാരണം. കൊവിഡ് വ്യാപനത്തെ തുടർന്നുള്ള നിയന്ത്രണം കാരണം വ്യാപാര സ്ഥാപനങ്ങൾ തുറക്കാത്തതും കടകൾ നേരത്തെ അടയ്ക്കുന്നതും കാരണം അവിടെ നിന്നുള്ള വെളിച്ചവും റോഡിലേക്കെത്തില്ല.
ആദ്യം നഗരജ്യോതി
2017 മാർച്ചിലാണ് വൈദ്യുതി ലാഭത്തിനു വേണ്ടി എൽ.ഇ.ഡി ബൾബുകൾ സ്ഥാപിക്കുന്ന നഗരജ്യോതി പദ്ധതി ആലപ്പുഴ നഗരസഭയിൽ ആരംഭിച്ചത്. 8051 എൽ.ഇ.ഡി ലൈറ്റുകൾ ഇതിന്റെ ഭാഗമായി സ്ഥാപിച്ചു. കെ.എസ്.ഇ.ബിക്കായിരുന്നു അറ്റകുറ്റപ്പണിയുടെ കരാർ നഗരസഭ നൽകിയത് . കെ.എസ്.ഇ.ബി ഈ കരാർ സ്വകാര്യ കമ്പനിക്ക് മറിച്ചു നൽകി. കോയമ്പത്തൂർ ആസ്ഥാനമായുള്ള കമ്പനിക്കായിരുന്നു ആദ്യ കരാർ. പിന്നീട് ആലപ്പുഴ സ്വദേശി ഏറ്റെടുത്തു അറ്റകുറ്റപ്പണി നടത്തി. ഇതിന്റെ തുക കിട്ടാതായതോടെ എല്ലാം നിലച്ചു.
നിലാവ്
ആലപ്പുഴ നഗരസഭയുടെ പുതിയ തെരുവ് വിളക്ക് പദ്ധതിയാണ് നിലാവ്. വാർഡ് കൗൺസിലർമാർക്കാണ് ചുമതല. കാലവർഷം കനക്കുന്നതിന് മുമ്പ് തെളിയാത്തത ലൈറ്റുകൾ പുനഃസ്ഥാപിക്കാനുള്ള നിർദ്ദേശം നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |