തൃശൂർ: ഓക്‌സിജൻ പ്ലാന്റ് നിർമ്മാണത്തിൽ ഇന്ത്യയുടെ അരനൂറ്റാണ്ടിന്റെ ചരിത്രം ഗോപിനാഥിന്റെ ജീവചരിത്രം കൂടിയാണ്. ഇരുപതോളം സംസ്ഥാനങ്ങളിൽ 53 വർഷത്തിനുള്ളിൽ 130 ലേറെ ഓക്‌സിജൻ പ്ലാന്റുകൾ സ്ഥാപിച്ചത് ഈ മനുഷ്യന്റെ നേതൃത്വത്തിലാണ് കൂർക്കഞ്ചേരി തയ്യിൽ വീട്ടിൽ ടി.കെ ഗോപിനാഥ് (81). കൊവിഡ് കാലത്തെ ഓക്‌സിജൻ ക്ഷാമത്തിന്റെ വാർത്തകൾ കാണുമ്പോൾ, പ്ലാന്റുകളുടെ നിർമ്മാണത്തിന്റെ ഓർമ്മകളിലാണ് ഗോപിനാഥ്.
1963ൽ ചാലക്കുടിയിൽ ഐ.ടി.ഐയിൽ നിന്ന് മെഷിനിസ്റ്റ് ട്രേഡ് കോഴ്‌സ് പാസായി, ബന്ധുവിനൊപ്പം ബറോഡയിൽ എയിംസ് ഓക്‌സിജന്റെ പ്ലാന്റ് സ്ഥാപിക്കാനായിരുന്നു ഗോപിനാഥിന്റെ ആദ്യനിയോഗം. പഞ്ചാബിലും മുംബയിലും ആലുവ ഉദ്യോഗമണ്ഡലിലും കൊച്ചിൻ ഷിപ്‌യാർഡിലും ഗോവയിലും നാസികിലും മാവേലിക്കര ട്രാവൻകൂർ ഓക്‌സിജനിലുമെല്ലാം ജോലി തുടർന്നു. സാംഗി, ഐനോക്‌സ് തുടങ്ങിയ വൻകിട കമ്പനികൾക്കായി പ്ലാന്റുകൾ സ്ഥാപിച്ചു.
നേപ്പാളിലും കുളുവിലും മണാലിയിലുമെല്ലാം പ്ലാന്റുകൾ സ്ഥാപിച്ച ശേഷം സാംഗി ഓക്‌സിജനിൽ നിന്ന് സീനിയർ എൻജിനിയറായി 2016 ഡിസംബർ 31 ന് വിരമിച്ചു. പിന്നെയും വൻകിട കമ്പനികൾ ഗോപിനാഥിനെ തേടിവന്നു. പ്രായത്തിന്റെ അവശത കാരണം അദ്ദേഹം വിശ്രമജീവിതത്തിലേക്ക് കടന്നു. വ്യാവസായിക ആവശ്യങ്ങൾക്കായിരുന്നു ഭൂരിഭാഗം പ്‌ളാന്റുകളും സ്ഥാപിച്ചത്. സിംലയിലെ ജെ.എൻ.എം.എച്ച് ആശുപത്രിക്കും മറ്റും ചികിത്സാ ആവശ്യങ്ങൾക്കുള്ള പ്‌ളാന്റുകളുണ്ടാക്കി.
കൂടുതൽ പ്ലാന്റുകൾ വേണം
കൊവിഡ് തരംഗം ഇനിയും ഉണ്ടാകുമെന്നതിനാൽ കൂടുതൽ ഓക്‌സിജൻ പ്ലാന്റുകൾ ഒരുക്കണമെന്ന് ഗോപിനാഥ് പറയുന്നു. പ്രത്യേകിച്ച് അസംസ്‌കൃത വസ്തുക്കളൊന്നും ഓക്‌സിജൻ നിർമ്മാണത്തിന് വേണ്ട. വൈദ്യുതി മാത്രം മതി. നിർമ്മാണച്ചെലവും കുറവ്. ഏറെ ശുദ്ധീകരിച്ച മെഡിക്കൽ ഓക്‌സിജനാണ് ആശുപത്രികളിൽ ഉപയോഗിക്കുന്നത്. വ്യവസായ ഓക്‌സിജൻ അത്രമാത്രം ശുദ്ധീകരിക്കേണ്ടതില്ല. വ്യാവസായിക പ്ലാന്റുകളിൽ നിന്ന് മെഡിക്കൽ ഓക്‌സിജൻ ലഭ്യമാക്കുന്നുണ്ട്. രണ്ട് ആവശ്യത്തിനും എയർ സെപ്പറേഷൻ മാർഗം തന്നെയാണ്. ഓക്‌സിജൻ നിർമ്മാണം സംബന്ധിച്ച സംശയങ്ങൾ ചോദിച്ച് പലരും അദ്ദേഹത്തെ വിളിക്കുന്നുണ്ട്. ഭാര്യ: ചന്ദ്രിക. മക്കളായ പ്രിയ, പ്രീതി, പ്രസീന എന്നിവർ വിവാഹശേഷം ഗൾഫിലാണ്.
ഓക്‌സിജൻ നിർമ്മാണം ലളിതമാണ്. പ്‌ളാന്റിനുള്ള മുടക്കുമുതൽ മതി. അന്തരീക്ഷവായുവിന്റെ 99 ശതമാനവും ഓക്‌സിജനും നൈട്രജനും ചേർന്നതാണ്. അതിമർദ്ദത്തിൽ വായുവിനെ ദ്രവരൂപത്തിലാക്കും. ഓക്‌സിജൻ ദ്രാവകമാവുമ്പോൾ നൈട്രജൻ വാതകമായി തുടരും. ദ്രവ ഓക്‌സിജൻ വേർതിരിച്ചെടുക്കും. ദ്രവ ഓക്‌സിജൻ ടാങ്കറുകളിലും വാതക ഓക്‌സിജൻ സിലിണ്ടറുകളിലുമാണ് സൂക്ഷിക്കുന്നത്.
ടി.കെ. ഗോപിനാഥ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |