ന്യൂഡൽഹി: ഡൽഹി കന്റോൺമെന്റ് ഏരിയയിലെ പുരാനാ നങ്കലിൽ വീടിന് സമീപത്തെ ശ്മശാനത്തിലെ കൂളറിൽ നിന്ന് വെള്ളം കുടിക്കാൻ പോയ ഒമ്പതുകാരിയെ പൂജാരി അടക്കമുള്ള സംഘം പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം ശക്തം. കേസിൽ പൂജാരി രാധേശ്യാം, സഹായികളായ ലക്ഷ്മി നാരായൺ, കുൽദീപ്, പ്രദേശവാസിയായ സലീം എന്നിവരെ ഇന്നലെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും പ്രതികളെ അടിയന്തിരമായി വിചാരണ ചെയ്ത് വധശിക്ഷ നൽകണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. പെൺകുട്ടിയുടെ കുടുംബത്തിന് നീതി ഉറപ്പാക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു. ഭീം ആർമി അദ്ധ്യക്ഷൻ ചന്ദ്രശേഖർ ആസാദ് അടക്കമുള്ള രാഷ്ട്രീയ പാർട്ടിക്കാരും പ്രതിഷേധത്തിൽ അണിചേർന്നിട്ടുണ്ട്. രാജ്യവ്യാപക പ്രതിഷേധം ആരംഭിക്കുമെന്ന് ചന്ദ്രശേഖർ ആസാദ് പറഞ്ഞു.
തിങ്കളാഴ്ച വൈകിട്ടാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ശ്മശാനത്തിന് തൊട്ടടുത്തുള്ള വാടകവീട്ടിലാണ് ദളിത് വിഭാഗത്തിൽപ്പെടുന്ന പെൺകുട്ടിയുടെ കുടുംബം കഴിയുന്നത്. വൈകിട്ട് അഞ്ചോടെ ശ്മശാനത്തിലെ കൂളറിൽ നിന്ന് വെള്ളമെടുക്കാൻ പോയ പെൺകുട്ടി തിരിച്ചെത്തിയില്ല. വൈകിട്ട് ആറോടെ ശ്മശാനത്തിലെ പുരോഹിതനായ രാധേശ്യാം പെൺകുട്ടിയുടെ അമ്മയെ ശ്മശാനത്തിലേക്ക് വിളിച്ചുവരുത്തി കൂളറിൽനിന്ന് വെള്ളമെടുക്കുമ്പോൾ വൈദ്യുതാഘാതമേറ്റ് പെൺകുട്ടി മരിച്ചെന്ന വിവരം അറിയിച്ചു. പെൺകുട്ടിയുടെ മൃതദേഹവും കാണിച്ചു കൊടുത്തു.
പെൺകുട്ടിയുടെ കൈത്തണ്ടയിലും കൈമുട്ടിലും പൊള്ളലേറ്റ പാടുകൾ ഉണ്ടായിരുന്നുവെന്നും ചുണ്ടുകൾക്ക് നീല നിറമായിരുന്നുവെന്നും അമ്മ പറഞ്ഞു. പെൺകുട്ടിയുടെ മൃതദേഹവുമായി കുടുംബം പുറത്തേക്കുകടക്കാൻ ശ്രമിച്ചെങ്കിലും നാലുപേരും ചേർന്ന് തടഞ്ഞു. മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്താൽ കുട്ടിയുടെ അവയവങ്ങൾ മോഷ്ടിക്കപ്പെടുമെന്ന് പറഞ്ഞ് കുടുംബത്തെ തെറ്റിദ്ധരിപ്പിക്കുകയും ഉടൻ സംസ്‌കാരം നടത്തണമെന്ന് നിർദ്ദേശിക്കുകയുമായിരുന്നു. വീട്ടുകാർക്ക് സംസ്കാരത്തിനുള്ള പണവും നൽകി.
ശ്മശാനത്തിന് പുറത്തെത്തിയശേഷം കുടുംബം പ്രദേശവാസികളോട് വിവരം പറഞ്ഞു. തുടർന്ന് ഇരുനൂറോളം ഗ്രാമവാസികൾ ശ്മശാനത്തിൽ ഒത്തുകൂടുകയും പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ രാധേശ്യാം പെൺകുട്ടിയെ പീഡിപ്പിച്ച വിവരം വെളിപ്പെടുത്തുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |