15 പേർക്ക് പരിക്ക്
കൊല്ലം: വഴിത്തർക്കത്തെ തുടർന്ന് വെണ്ടാർ അരീക്കലിൽ ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ തർക്കം കൂട്ടയടിയിൽ കലാശിച്ച സംഭവത്തിൽ പുത്തൂർ പൊലീസ് ഇരുകൂട്ടർക്കുമെതിരെ കേസെടുത്തു. കൂട്ടയടിയിൽ യുവതിക്കും വയോധികനുമുൾപ്പെടെ പതിനഞ്ചോളം പേർക്ക് പരിക്കേറ്റു. അരീക്കൽ രേവതി വിലാസത്തിൽ റീന (38) മൊട്ടക്കുന്നിൽ ബേബി (60) എന്നിവർ ആശുപത്രികളിൽ ചികിത്സതേടി. റീനയുടെ കൈ ഒടിഞ്ഞു. ബേബിയുടെ പല്ല് നഷ്ടപ്പെട്ടു. കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം. കുറുവടിയും മൺവെട്ടിയും ഉൾപ്പെടെ കൈയിൽ കിട്ടിയതെല്ലാം ഉപയോഗിച്ചായിരുന്നു കൂട്ടത്തല്ല്. ഇരുവിഭാഗത്തിന്റെയും പരാതിയിൽ റീനയും ബേബിയും ഉൾപ്പെടെ കണ്ടാലറിയാവുന്ന പതിനഞ്ചോളം പേർക്കെതിരെ പുത്തൂർ പൊലീസ് കേസെടുത്തു.
പൊലീസ് പറയുന്നത് : ബേബിയുടെ പുരയിടത്തിനോട് ചേർന്നാണ് റീന ഉൾപ്പെടെയുള്ള ചില വീട്ടുകാരുടെ വഴി. ഇവർ തലമുറകളായി ഉപയോഗിക്കുന്ന വഴിയാണിത്. ദിവസങ്ങൾക്ക് മുമ്പ് ബേബി ഈ വഴി വെട്ടിക്കുഴിച്ചു. പ്രമാണത്തിൽ വഴിയില്ലെന്ന കാരണത്താലായിരുന്നു ഇത്. വഴി അടഞ്ഞെന്ന പരാതിയെ തുടർന്ന് പുത്തൂർ പൊലീസെത്തി അത് പുനഃസ്ഥാപിക്കണമെന്ന് ബേബിയോടു പറഞ്ഞു. മറ്റു കാര്യങ്ങൾ നിയമപരമായി പരിശോധിക്കാമെന്നും അറിയിച്ചു. എന്നാൽ, ബേബി അനുസരിച്ചില്ല. ഒടുവിൽ വഴിയുടെ ആവശ്യക്കാരായ വീട്ടുകാർ ചേർന്നു കുഴി നികത്തിയശേഷം കൂട്ടത്തിൽ ഒരാളുടെ പുരയിടത്തിന്റെ കയ്യാല കൂടി ചേർത്തു വഴി വെട്ടുകയും ചെയ്തു. ബേബിയും ബന്ധുക്കളും ഇതിനെ ചോദ്യം ചെയ്തതോടെയാണ് സംഘർഷത്തിന്റെ തുടക്കം.
ഇരുകൂട്ടരും ചേരി തിരിഞ്ഞതോടെ വാക്കേറ്റം പൊരിഞ്ഞ തല്ലിലേക്ക് നീങ്ങുകയായിരുന്നു. സ്ത്രീകൾ അടക്കമുള്ളവർ തല്ലിൽ ഇടപെട്ടു. കൈ ഒടിഞ്ഞ റീനയുമായി കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിയ ലിജു, ജോസ്മണി എന്നിവരെ ഒരു സംഘം ആശുപത്രിയിൽ വച്ചും മർദ്ദിച്ചു. കൊട്ടാരക്കര പൊലീസ് എത്തി മർദിച്ചവരെ കസ്റ്റഡിയിൽ എടുത്തെങ്കിലും മർദ്ദനത്തിന് ഇരയായവരുടെ മൊഴി പോലും രേഖപ്പെടുത്താതെ പ്രതികളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടതായും ആരോപണമുണ്ട്. സംഭവത്തിൽ വീഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ വിശദമായ അന്വേഷണം നടന്നു വരികയാണെന്ന് പുത്തൂർ ഇൻസ്പെക്ടർ എസ്.എച്ച്.ഒ ജി.സുഭാഷ് കുമാർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |