ന്യൂഡൽഹി: പെഗസസ് ഫോൺ ചോർത്തലിൽ പ്രത്യേക സംഘം അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് എഡിറ്റേഴ്സ് ഗിൽഡ് ഒഫ് ഇന്ത്യ സുപ്രീംകോടതിയിൽ. എസ്.ഐ.ടി അന്വേഷണത്തിന് പുറമേ വ്യക്തികളെയും സ്ഥാപനങ്ങളെയും നിരീക്ഷിക്കാൻ സർക്കാർ വിദേശ ചാര സോഫ്റ്റ് വെയറുകൾ കമ്പനികളുമായി ഉണ്ടാക്കിയിട്ടുള്ള കരാറിന്റെ വിശദാംശങ്ങൾ നൽകാൻ നിർദ്ദേശിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. ഈ ചാര സോഫ്റ്റ് വെയറുകൾ ആരുടെയൊക്കെ നേർക്ക് പ്രയോഗിച്ചിട്ടുണ്ട് എന്നതിന്റെ വിവരങ്ങൾ തേടണമെന്നും ആവശ്യമുണ്ട്.
മാദ്ധ്യമ സ്വാതന്ത്ര്യത്തിൽ ഇടെപടാൻ സർക്കാരിന് അവകാശമില്ലെന്നിരിക്കെ എന്തിനിടപെട്ടുവെന്നും ഹർജിയിൽ ചോദിക്കുന്നു. മാദ്ധ്യമ സ്വാതന്ത്ര്യം നിലനിൽക്കണെങ്കിൽ സർക്കാരും സർക്കാർ ഏജൻസികളും ഒരു തരത്തിലുള്ള ഇടപെടലുകളും നടത്താതെ അകന്നു നിൽക്കുകയാണ് വേണ്ടത്.
പരിധികൾ കടന്ന് വ്യക്തികളുടെ സ്വകാര്യതയിലേക്ക് സർക്കാർ നുഴഞ്ഞു കയറിയിട്ടുണ്ടോ എന്നും മൗലിക അവകാശങ്ങൾ സംരക്ഷിക്കാൻ എന്തു നടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന്നും അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ടെന്നും അഭിഭാഷകരായ രൂപാലി സാമുവേൽ, രാഘവ് തൻക, സഫീർ അഹമ്മദ് എന്നിവർ മുഖേന നൽകിയ ഹർജിയിൽ വ്യക്തമാക്കുന്നു. ചാര സോഫ്റ്റ് വെയറുകൾ വാങ്ങുന്നതിനായി ഏതെങ്കിലും രാജ്യവുമായി കരാറോ ധാരണപത്രമോ ഒപ്പു വച്ചിട്ടുണ്ടെങ്കിൽ അവ ഹാജരാക്കാൻ നിർദ്ദേശിക്കണം. ഇത്തരത്തിൽ നിരീക്ഷിക്കപ്പെട്ട ഇന്ത്യൻ പൗരൻമാരുടെ പട്ടിക ഹാജരാക്കാൻ ആവശ്യപ്പെടണം.
പെഗാസസ് വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ എത്തുന്ന നാലാമത്ത ഹർജിയാണ് എഡിറ്റേഴ്സ് ഗിൽഡ് ഒഫ് ഇന്ത്യയുടേത്. അഭിഭാഷകനായ എം.എൽ ശർമ, സി.പി.എം. രാജ്യസഭ എം.പി. ജോൺ ബ്രിട്ടാസ്, മുതിർന്ന പത്രപ്രവർത്തകരായ എൻ. റാം, ശശി കുമാർ എന്നിവരും അന്വേഷണം ആവശ്യപ്പെട്ടു ഹർജി നൽകിയിട്ടുണ്ട്. അതിനു പുറമേ, ഫോൺ ചോർത്തപ്പെട്ടവരുടെ പട്ടികയിൽ ഉൾപ്പെട്ട അഞ്ച് മാദ്ധ്യമ പ്രവർത്തകരും കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ ഹർജികളെല്ലാം നാളെ പരിഗണിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |