കിഴിശ്ശേരി : ഏത് ഇലയുമാവട്ടെ, കിഴിശ്ശേരി തൃപ്പനച്ചിയിലെ ശുഹൈബിന്റെ കൈയിൽ കിട്ടിയാൽ ഇന്ത്യയോ താജ്മഹലോ ഒക്കെയായി രൂപപ്പെടും. ഇലകൾ വെട്ടിയൊതുക്കി ചിത്രമായി മാറ്റുന്നതിൽ ശുഹൈബിനുള്ള മിടുക്ക് ഇതിനകം ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്.
കിഴിശ്ശേരി തൃപ്പനച്ചി സ്വദേശികളായ ഉമ്മർ-ഖദീജ ദമ്പതികളുടെ മകനാണ് ലീഫ് ആർട്ടിസ്റ്റായ ശുഹൈബ്. ഒന്നാം ലോക്ക് ഡൗൺ സമയത്തായിരുന്നു ഇലകളിലെ ചിത്രപരീക്ഷണം. സാമൂഹികമാദ്ധ്യമങ്ങളിൽ നിന്നും കൂട്ടുകാരിൽ നിന്നും മികച്ച പ്രതികരണങ്ങൾ കിട്ടിയതോടെ കൂടുതൽ സജീവമായി. കല്യാണ പരിപാടികൾക്കും മറ്റുമായി ലീഫ് ആർട്ട് ചെയ്യാൻ നിരവധി പേർ തേടിയെത്തി. വരന്റെയും വധുവിന്റെയും പേരുകൾ കൊത്തിയതും മുഖപടം നോക്കി വലിയ ഇലകളിൽ വെട്ടിയെടുത്ത ചിത്രങ്ങളും ശ്രദ്ധ നേടി. തദ്ദേശ തിരഞ്ഞെടുപ്പിനും നിയമസഭ തിരഞ്ഞെടുപ്പിനും വേണ്ടി നിരവധി ലീഫ് ആർട്ടുകൾ ചെയ്തു.
ചെറിയ ചിത്രങ്ങൾ ചെയ്യാൻ നിമിഷങ്ങൾ മതി. ഇവ വലിയൊരു പുസ്തകത്തിൽ ഒട്ടിച്ച് സൂക്ഷിക്കുന്നുണ്ട്. ആണികൾ അടുക്കിവച്ച് നിർമ്മിക്കുന്ന ചിത്രങ്ങളെക്കുറിച്ച് കൂടുതൽ പഠിച്ചു കൊണ്ടിരിക്കുകയാണ് ശുഹൈബ്.
പൊളിറ്റിക്സിൽ ബിരുദപഠനം പൂർത്തിയാക്കി. ഉപ്പ വിദേശത്താണ്. നുസൈബ, ഉനൈസ്, അദ്നാൻ എന്നിവർ സഹോദരങ്ങളാണ്.
ലീഫ് ആർട്ടിസ്റ്റായ കൂട്ടുകാരൻ ഇംതിയാസുമായി ചേർന്ന് ഇൻസ്റ്റഗ്രാമിൽ ഇമ്ത്തു ആർട്ട് എന്ന പേജുണ്ട്. ഇതിൽ ഞങ്ങളുടെ ആർട്ടുകൾ പോസ്റ്റ് ചെയ്യാറുണ്ട്. കൂട്ടുകാരിൽ നിന്നും സാമൂഹിക മാദ്ധ്യമങ്ങളിൽ നിന്നും വലിയ പിന്തുണ ലഭിക്കുന്നു.
-ശുഹൈബ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |