വടക്കാഞ്ചേരി: ക്ഷേത്രങ്ങളിലെയും വീടുകളിലെയും ഇല്ലം നിറയ്ക്കായി കതിരുകൾ വിളഞ്ഞ പാടങ്ങൾ ഒരുങ്ങി. വേലൂരിലെ പഴുന്നാന, ചെമ്മന്തട പാടശേഖരങ്ങളിൽ നിന്നാണ് ശബരിമല, ഗുരുവായൂർ, ചോറ്റാനിക്കര തുടങ്ങി നിരവധി ക്ഷേത്രങ്ങളിലേയ്ക്ക് ഇല്ലം നിറയ്ക്കായി നെൽക്കതിരുകൾ കൊണ്ടുപോകുക. കർക്കിടകവാവ് കഴിഞ്ഞുള്ള ദിവസങ്ങളിലാണ് ഇല്ലം നിറയും നിറപുത്തിരിയും നടക്കുക. സമൃദ്ധിയുടെ ഒരു വർഷം ആരംഭിക്കുന്നതോടെ നെൽക്കതിരുകൾ ആദ്യം ക്ഷേത്രത്തിൽ പൂജിക്കണമെന്നാണ് വിശ്വാസം. ക്ഷേത്രങ്ങളിലെ പൂജയ്ക്ക് ശേഷമാണ് വീടുകളിലെ ആവശ്യങ്ങൾക്കായി നെല്ല് ഉപയോഗിക്കാറുള്ളു. ക്ഷേത്രങ്ങളിലെ തന്ത്രിമാരും മേൽശാന്തിമാരും ചേർന്നാണ് ഇല്ലംനിറയുടെ ചടങ്ങുകൾ നടത്തുക. ക്ഷേത്രത്തിൽ പൂജിച്ച നെൽക്കതിരുകൾ വീടുകളുടെ പൂമുഖത്തുള്ള കട്ടിളയിലും സ്ഥാപിക്കാരുണ്ട്. നെൽക്കതിരുകൾ സ്ഥാപിക്കുന്നതോടെ ഒരുവർഷം വീടുകളിൽ ഐശ്യര്യം നിറഞ്ഞു നിൽക്കുമെന്നാണ് സങ്കൽപ്പം. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ഈ വർഷം ഇല്ലംനിറചടങ്ങുകൾ നടക്കുക.
വിളവെടുക്കാൻ തയ്യാറായിട്ടുള്ള വിരുപ്പ് നെൽകൃഷി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |