തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് വായ്പാ തട്ടിപ്പ് കേസിലെ പ്രതികൾക്ക് ഉന്നത ബന്ധമുണ്ടെന്ന് പരാതിപ്പെട്ടതിനെ തുടർന്ന് വധഭീഷണി നേരിടേണ്ടിവന്നതായി തട്ടിപ്പിനെതിരെ ഒറ്റയാൾ സമരം നടത്തിയ സി.പി.എം. മുൻബ്രാഞ്ച് സെക്രട്ടറി സുജേഷ് കണ്ണാട്ട് വെളിപ്പെടുത്തി.
കോൺഗ്രസ് ഭരിക്കുന്ന മറ്റൊരു സഹകരണ ബാങ്കിനെതിരെ 2017ൽ സി.പി.എം സമരം നടത്തിയപ്പോൾ തന്നെ ഇവിടത്തെ തട്ടിപ്പിനെ കുറിച്ച് പരാതിപ്പെട്ടിരുന്നു.
ബ്രാഞ്ച്, ഏരിയാ കമ്മിറ്റികളിലും ജില്ലാ കമ്മിറ്റി അംഗങ്ങളോടും പറഞ്ഞിരുന്നു. ക്ഷീരകർഷകരും നെൽക്കർഷകരുമായ നിരവധി പേർക്ക് പണം പിൻവലിക്കാനാവാതെ വന്നതോടെയാണ് കഴിഞ്ഞ ജൂൺ പതിനാലിന് സമരം നടത്തിയത്.
ബിജു കരീമിനെതിരെ സംസാരിച്ചപ്പോൾ പാർട്ടി താക്കീത് ചെയ്തു. വധഭീഷണി ഉണ്ടായപ്പോൾ എസ്.പിക്ക് പരാതി കൊടുത്തു. പക്ഷേ, അന്വേഷണം ഉണ്ടായില്ല. ചിലരെ പുറത്താക്കി മുഖം രക്ഷിക്കാനുള്ള നടപടികൊണ്ട് പ്രശ്‌നം പരിഹരിക്കപ്പെടില്ല.
വിശദീകരണം ചോദിക്കാതെയാണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയതെന്ന് സുജേഷ് പറഞ്ഞു. ലോക്കൽ കമ്മിറ്റി അംഗങ്ങളുടെയും ഡി.വൈ.എഫ്.ഐ നേതാക്കൾ അടക്കമുള്ളവരുടെയും പേരിൽ ബാങ്കിലുള്ള ബിനാമി വായ്പകളെപ്പറ്റി സുജേഷ് ഫേസ്ബുക്കിലിട്ട പോസ്റ്റിനെ തുടർന്നായിരുന്നു പുറത്താക്കൽ എന്നാണ് സൂചന. പ്രാഥമിക അംഗത്വത്തിൽ നിന്ന് പൊറത്തിശേരി സൗത്ത് ലോക്കൽ കമ്മിറ്റിയാണ് പുറത്താക്കിയത്. ബ്രാഞ്ച് സെക്രട്ടറി സ്ഥാനം ഒഴിഞ്ഞശേഷം കമ്മിറ്റി അംഗമായി സുജേഷ് പ്രവർത്തിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |