രാജാക്കാട്: നീലക്കുറിഞ്ഞി പൂത്ത മലനിരകൾ വെട്ടി തെളിച്ചുള്ള കൈയേറ്റം റവന്യൂ വകുപ്പ് ഒഴിപ്പിച്ചു. മതികെട്ടാൻ ചോല ദേശീയ ഉദ്യാനത്തിനോട് ചേർന്നുള്ള തോണ്ടിമല ഭാഗത്താണ് രണ്ട് ഏക്കറിലധികം ഭൂമി കൈയേറിയത്. പുൽമേടുകൾ വെട്ടിതെളിച്ച് കൃഷിയ്ക്ക് അനുയോജ്യമാക്കി വൃക്ഷതൈകൾ നട്ട് പിടിപ്പിക്കുകയായിരുന്നു. ശാന്തൻപാറ പഞ്ചായത്തിൽ പൂപ്പാറ വില്ലേജിൽ ബ്ലോക്ക് നമ്പർ 13ൽ റീ സർവ്വേ നമ്പർ 212 ബാർ ഒന്നിൽ ഉൾപ്പെട്ട ഭൂമിയാണിവിടം. ബ്ലോക്ക് നമ്പർ പതിമൂന്നിൽ ഉൾപ്പെടുന്ന പ്രദേശങ്ങൾ റവന്യൂ പൂൽമേടുകൾ എന്നാണ് സർക്കാർ രേഖകളിൽ രേഖപ്പെടുത്തിയിരിക്കുന്നത്. പരിസ്ഥിതി ലോലപ്രദേശങ്ങളിൽ ഉൾപ്പെടുന്ന ഇവിടെ 2020ൽ വ്യാപകമായി നീലകുറിഞ്ഞികൾ പൂത്തിരുന്നു. ഇവിടെ സ്വകാര്യ വ്യക്തി കൈയേറി വൃക്ഷ തൈകൾ നട്ടെന്ന വാർത്തകളെ തുടർന്നാണ് ഉടുമ്പഞ്ചോല തഹസിൽദാർ നിജു കുര്യൻ കൈയേറ്റം ഒഴിപ്പിക്കാൻ നിർദേശം നൽകിയത്. സ്ഥലത്തെ കൈയേറ്റം ഡെപ്യൂട്ടി തഹസിൽദാർ മദനൻ, താലൂക്ക് സർവേയർ സതീഷ് കണ്ണൻ, വില്ലേജ് ആഫീസർ പവിത്രൻ എന്നിവരുടെയും സ്പെഷ്യൽ ഫോഴ്സിന്റെയും നേതൃത്വത്തിലാണ് കൈയേറ്റം ഒഴിപ്പിച്ചത്. സ്ഥലം വെട്ടി തെളിച്ച് ഇറക്കിയ ഫലവൃക്ഷ തൈകളും പിഴുത് മാറ്റി.
ടൂറിസം സാദ്ധ്യതകളുള്ള മേഖല
നീലകുറിഞ്ഞി ഉൾപ്പെടെ അതീവ പ്രാധാന്യമുള്ള നിരവധി ചെറു സസ്യങ്ങൾ കാണപ്പെടുന്ന ടൂറിസം സാദ്ധ്യതകളുള്ള മേഖലയാണിവിടം. മതികെട്ടാൻ ദേശീയോദ്യാനത്തോട് ചേർന്ന് കിടക്കുന്നതും ചിന്നക്കനാൽ, സൂര്യനെല്ലി മലനിരകളും ആനയിറങ്കൽ ജലാശയവും ഉൾപ്പെടുന്ന വിശാലമായ കാഴ്ചകളും ടൂറിസം സാദ്ധ്യതകൾ വർദ്ധിപ്പിയ്ക്കുന്നു. വിനോദ സഞ്ചാര സാധ്യതകൾ ലക്ഷ്യം വെച്ചാണ് റവന്യൂ ഭൂമിയിൽ വ്യാപകമായി കൈയേറ്റം നടക്കുന്നത്. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചാണ് റവന്യൂ ഭൂമിയിൽ കൈയേറ്റം നടക്കുന്നതെന്നാണ് ആരോപണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |