SignIn
Kerala Kaumudi Online
Wednesday, 24 April 2024 8.20 PM IST

കൂലി തെങ്ങോളമെത്തിയിട്ടും കയറാൻ ആളെ കി​ട്ടാനി​ല്ല

s

പൂച്ചാക്കൽ: കൂലി തെങ്ങോളം ഉയർന്നിട്ടും തെങ്ങിൽ കയറാൻ ആളെ കിട്ടുന്നില്ല. തെങ്ങ് കൃഷിയും ആദായവും കുറഞ്ഞതാണ് പാരമ്പര്യ തൊഴിലാളികൾ കളമൊഴിയാൻ കാരണം. പാണാവള്ളി മേഖലയിൽ 168 തൊഴിലാളികളുണ്ടായിരുന്നിടത്ത് ഇന്നിപ്പോൾ 13 പേരായി കുറഞ്ഞു.

തെങ്ങ് കയറ്റത്തിന് മെഷീൻ വന്നതോടെ സ്ത്രീകൾ ഉൾപ്പെടെ ധാരാളം പേർ ഈ രംഗത്തേക്ക് എത്തിയിരുന്നു. എന്നാൽ ജോലിയുടെ ആയാസം മനസിലാക്കിയതോടെ പലരും രംഗം വിട്ടു. കല്ലൻമുള കൊണ്ടുള്ള കോണിയാണ് തെങ്ങുകയറ്റത്തിന്റെ പാരമ്പര്യ രീതി. സാധാരണ അൻപത് മുതൽ എൺപത് തെങ്ങിൽ നിന്ന് ഒരു ദിവസം വിളവെടുക്കുമായിരുന്നെന്ന് പഴമക്കാർ പറയുന്നു. ഇപ്പോൾ തെങ്ങൊന്നിന് 50 രൂപയാണ് വേതനം.

തെങ്ങിനുണ്ടാകുന്ന മണ്ഡരി, ഇല മഞ്ഞളിപ്പ്, ചെന്നീരൊലിപ്പ്, ചെല്ലിക്കുത്ത് തുടങ്ങിയ രോഗങ്ങൾക്കുള്ള നാട്ടുചികിത്സ നടത്തുന്നതും തെങ്ങുകയറ്റ തൊഴിലാളികളായിരുന്നു. തേങ്ങയുടെ അനുബന്ധമായ കൊപ്ര, ചിരട്ട, കയർ മേഖലയും തളർച്ചയിലാണ്.

കാലക്രമേണ തെങ്ങ് കൃഷിയോടുള്ള ആഭിമുഖ്യം നാട്ടിൽ കുറഞ്ഞതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് പിന്നിൽ. ഇതോടെ തെങ്ങുകയറ്റ തൊഴിലാളികൾ ഉപജീവനത്തിന് മറ്റ് മേഖലകളിലേക്ക് ചേക്കേറി.

തെങ്ങൊന്നിന് കൂലി: 50 രൂപ

കെട്ടുതെങ്ങ് സംഘങ്ങൾ

സഹകരണ സംഘങ്ങൾ വരുന്നതിന് മുമ്പ് നാട്ടിൻപുറങ്ങളിൽ കെട്ടുതെങ്ങ് സംഘങ്ങൾ പ്രവർത്തിച്ചിരുന്നു. ഇപ്പോൾ കാണുന്ന പല സഹകരണ ബാങ്കുകളും കെട്ടുതെങ്ങ് സംഘങ്ങളുടെ രൂപാന്തരമാണ്. അംഗങ്ങളുടെ ഉടമസ്ഥതയിലുള്ള തെങ്ങുകൾ, സംഘത്തിലേക്ക് വിട്ടുകൊടുത്താണ് വായ്പയെടുത്തിരുന്നത്. സംഘം ജീവനക്കാരായ തെങ്ങുകയറ്റ തൊഴിലാളിയും കണക്കെഴുത്തുകാരനുമെത്തി തേങ്ങ പറിച്ചെടുത്ത് കണക്കിൽ വരവുവച്ച് കൊടുക്കും. തേങ്ങ ലേലം ചെയ്ത് പരമാവധി വില കർഷകനും ലഭിച്ചിരുന്നു.

തൈ നടൽ മേടത്തിൽ

മേടമാസമാണ് തെങ്ങിൻ തൈ നടാൻ ഉത്തമം. ഒരു മീറ്റർ ആഴത്തിൽ കുഴിയെടുത്ത് അതിൽ കുമ്മായവും ചാരവും ചാണക കമ്പോസ്റ്റും അടിവളമായിടും. ഇതിന് മുകളിലാണ് തൈ നടുന്നത്. സാധാരണ നാടൻ തൈ അഞ്ചു മുതൽ ഏഴുവർഷത്തിനുള്ളിൽ കായ്ക്കും. ചൊട്ടപൊട്ടി വിരിഞ്ഞ് ഏഴു മാസം കഴിഞ്ഞാൽ മൂപ്പെത്തിയ തേങ്ങയാകും. ആദ്യ വിളവിലുണ്ടാകുന്ന തേങ്ങയാണ് വിത്തായെടുക്കുന്നത്. ഇടവേളകളിൽ ജലസേചനവും വളവും നൽകിയാൽ ഇരുപത്തിയഞ്ച് വർഷം നല്ല വിളവ് ലഭിക്കും.

''

തെങ്ങിന്റെ രസതന്ത്രവും ജീവശാസ്ത്രവും അറിയാവുന്ന പാരമ്പര്യ തൊഴിലാളികൾ കളം വിട്ടതോടെ തെങ്ങുകളുടെ രോഗ പ്രതിരോധശേഷിയും കായ്ഫലവും കുറഞ്ഞു.

രമണൻ, തെങ്ങുകയറ്റ തൊഴിലാളി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.