തിരുവനന്തപുരം: ആവശ്യത്തിലധികം യോഗ്യതകളും മെരിറ്റിൽ ഒന്നാംസ്ഥാനവും ഉണ്ടായിട്ടും 'വേണ്ടപ്പെട്ടവരെ' നിയമിക്കാൻ കേരള സർവകലാശാല അയോഗ്യയാക്കിയതിനെതിരെയാണ് ഡോ.ടി.വി.ബിന്ദു സുപ്രീംകോടതി വരെ നീണ്ട പതിനാലു വർഷം പോരാടി വിജയിച്ചത്.
2007ൽ എഡ്യൂക്കേഷൻ വകുപ്പിൽ അസി.പ്രൊഫസർ നിയമനത്തിന് അപേക്ഷിച്ച ബിന്ദു എഴുത്തുപരീക്ഷയിലും അഭിമുഖത്തിലും 74 മാർക്കോടെ മുന്നിലെത്തിയിരുന്നു. പ്രബന്ധങ്ങൾക്കുള്ള മാർക്കോടെ ബിന്ദു ഒന്നാമത് എത്തുമെന്ന് ഉറപ്പായിരുന്നു. ബിന്ദുവിന് അന്താരാഷ്ട്ര ജേർണലിലേതടക്കം ഒമ്പത് പബ്ലിക്കേഷനുകളുണ്ടായിരുന്നു. ഇതെല്ലാം സർവകലാശാല അംഗീകരിച്ചതുമാണ്.അത് അട്ടിമറിക്കാൻ പബ്ലിക്കേഷനുകൾ അംഗീകാരമില്ലാത്ത ജേർണലുകളിലാണ് പ്രസിദ്ധീകരിച്ചതെന്ന് പറഞ്ഞ് തള്ളി.ബിന്ദു മൂന്നാമതായി.
ഉന്നതരുടെ തന്ത്രം വിജയിച്ചതോടെ 78മാർക്ക് ലഭിച്ച, അന്നത്തെ സിൻഡിക്കേറ്റംഗത്തിന്റെ ഭാര്യയ്ക്കായി ഒന്നാംറാങ്ക്. അസിസ്റ്റന്റ് നിയമനത്തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ച് പ്രതിയാക്കിയിരുന്ന ഡോ.എം.കെ.രാമചന്ദ്രൻ നായരായിരുന്നു അന്നത്തെ വൈസ് ചാൻസലർ.
തൈക്കാട് ഗവ.ട്രെയിനിംഗ് കോളേജിൽ ഗ്രേഡ്-3 അസി.പ്രൊഫസറായ ബിന്ദുവിന് രസതന്ത്രത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവുമുണ്ട്. ബി.എഡും, എം.എഡും മാത്രമല്ല, സോഷ്യോളജി, സൈക്കോളജി, ഫിലോസഫി എന്നിവയിൽ ബിരുദാനന്തര ബിരുദങ്ങളും നേടി. എഡ്യൂക്കേഷനിൽ പിഎച്ച്.ഡി നേടിയ ബിന്ദുവിന്റെ മേൽനോട്ടത്തിൽ 13പേർ ഗവേഷണ ബിരുദം നേടി. കേരള സർവകലാശാലാ എഡ്യൂക്കേഷൻ വകുപ്പിൽ പ്രൊഫസറും ഡീനുമായിരുന്ന ഡോ.വിശ്വനാഥന്റെ ഭാര്യയാണ് ബിന്ദു. തിരുമല സ്വദേശിയാണ്.
. ശമ്പളമോ കുടിശികയോ ആനുകൂല്യങ്ങളോ കിട്ടില്ലെങ്കിലും 2007മുതലുള്ള സർവീസ് കൂടി പരിഗണിച്ച് യൂണിവേഴ്സിറ്റിയിൽ പ്രൊഫസറാക്കാം. 60വയസുവരെ തുടരാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |