കൊല്ലം: അമ്മയുടെയും കുഞ്ഞിന്റെയും പരിരക്ഷ ഉറപ്പാക്കുന്ന ആദ്യ ശിശുസൗഹൃദ ജില്ലയെന്ന പദവിയിലേക്ക് കൊല്ലത്തെ എത്തിക്കാനുള്ള പ്രവർത്തനങ്ങൾക്ക് ലോക മുലയൂട്ടൽ വാരാചാരണത്തോടനുബന്ധിച്ച് തുടക്കമായി. ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ, സർക്കാർ, പൊതു സ്ഥാപനങ്ങൾ തുടങ്ങി തിരക്കേറിയ സ്ഥലങ്ങളിൽ സ്വകാര്യത ഉറപ്പാക്കിയുള്ള മുലയൂട്ടൽ കേന്ദ്രങ്ങൾ ആരംഭിക്കും. ജില്ലാ ഭരണകൂടത്തോടൊപ്പം വനിത ശിശു വികസന വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ആരോഗ്യ വകുപ്പ് എന്നിവർ സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്.
ഒരാഴ്ചയ്ക്കുള്ളിൽ ജില്ലയിലുടനീളം മുലയൂട്ടൽ കേന്ദ്രങ്ങൾ സ്ഥാപിച്ച് ശിശുസൗഹൃദ ജില്ലാ പ്രഖ്യാപനം നടത്താനാണ് ലക്ഷ്യമിടുന്നത്. അസി. കളക്ടർ ഡോ. അരുൺ എസ്. നായർക്കാണ് നിർവഹണ ചുമതല. മുലപ്പാലിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരണം നടത്താനായി എല്ലാ ന്യൂട്രിക്ലിനിക്കുകളിലും വനിത ശിശുക്ഷേമവകുപ്പിന്റെ നേതൃത്വത്തിൽ ഓൺലൈൻ കൺസൾട്ടേഷനും ക്ലാസുകളും ലാക്റ്റേഷൻ കൗൺസിലിംഗും നടത്തും. ജില്ലയിൽ തുടങ്ങിയ മുലയൂട്ടൽ വാരാചരണത്തിന്റ ഭാഗമായി പഞ്ചദിന വെബിനാർ പരമ്പര അസി. കളക്ടർ ഉദ്‌ഘാടനം ചെയ്തു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. ശ്രീലത, വിക്‌ടോറിയ ആശുപത്രി സൂപ്രണ്ട് ഡോ. കൃഷ്ണവേണി, വനിത ശിശുവികസന വകുപ്പ് ഓഫീസർ ഗീതാകുമാരി, ഐ.സി.ഡി.എസ്. സെൽ പ്രോഗ്രാം ഓഫീസർ റ്റിജു റേച്ചൽ തോമസ് തുടങ്ങിയവർ വെബിനാറിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |