തിരുവനന്തപുരം: പ്ളസ് വൺ പ്രവേശനത്തിൽ സീറ്റുകളുടെ അപര്യാപ്തത ചൂണ്ടിക്കാണിച്ച് പ്രതിപക്ഷം ഇന്നലെ നൽകിയ അടിയന്തര പ്രമേയ നോട്ടീസ് വായിച്ചപ്പോൾ നോട്ടീസ് നൽകിയ കെ.കെ. രമയെ ഒഴിവാക്കി സ്‌പീക്കർ. രമ ഇത് ചൂണ്ടിക്കാട്ടിയപ്പോൾ നോട്ടീസിൽ പേരില്ലെന്നും പിന്നീട് പരിശോധിക്കാമെന്നും സ്‌പീക്കർ എം.ബി. രാജേഷ് വിശദീകരിച്ചു. എന്നാൽ തങ്ങൾക്ക് കിട്ടിയ നോട്ടീസ് പകർപ്പിൽ രമയുടെ പേരുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. രമയുടെ പേരില്ലെന്ന് ഭരണപക്ഷത്തെ ചില അംഗങ്ങളും പറഞ്ഞു. ഇതോടെ ഇരു ഭാഗത്തും തർക്കമായി. പേരില്ലെങ്കിൽ അതെങ്ങനെ സംഭവിച്ചുവെന്ന് അറിയണമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ഇതോടെ സ്പീക്കർ സാങ്കേതിക പ്രശ്നമാണെന്നും ഒറിജിനൽ നോട്ടീസിൽ പേരുണ്ടെന്നും ഫോട്ടോ കോപ്പിയിൽ പേരുണ്ടായില്ലെന്നും പറഞ്ഞ് തടിതപ്പി. മനഃപൂർവം അംഗത്തിന്റെ പേര് പറയാതിരുന്നതല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പിന്നീട് പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം വാക്കൗട്ട് നടത്തിയപ്പോഴും രമയ്ക്ക് സംസാരിക്കാൻ സ്പീക്കർ അനുമതി നൽകിയില്ല. ഒരംഗം മാത്രമുള്ള അനൂപ് ജേക്കബ് സംസാരിച്ചതിന് പിന്നാലെ രമ എഴുന്നേറ്റെങ്കിലും സ്പീക്കർ അത് അവഗണിച്ച് ശ്രദ്ധക്ഷണിക്കൽ അവതരിപ്പിക്കാൻ കുഞ്ഞമ്പുവിനെ ക്ഷണിക്കുകയായിരുന്നു. അല്പനേരം നിന്നശേഷം രമ പുറത്തേക്ക് പോയി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |