ന്യൂഡൽഹി: ന്യൂനപക്ഷ സ്‌കോളർഷിപ്പിലെ 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് മൈനോറിറ്റി ഇന്ത്യൻസ് പ്ലാനിംഗ് ആൻഡ് വിജിലൻസ് കമ്മിഷൻ സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചു.
സ്‌കോളർഷിപ്പിൽ 80:20 അനുപാതം റദ്ദാക്കിയത് ആനുകൂല്യം ലഭിച്ചിരുന്ന ആയിരക്കണക്കിനു മുസ്ലിം വിദ്യാർത്ഥികളെ പ്രതികൂലമായി ബാധിച്ചു. ക്രൈസ്തവ വിഭാഗം ഉൾപ്പടെ മറ്റു സമുദായങ്ങൾക്ക് സ്‌കോളർഷിപ്പിനായി സംസ്ഥാന സർക്കാർ കോടികൾ ചെലവാക്കുന്നുണ്ട്. അടുത്തിടെയും പത്തു കോടി ചെലവാക്കി. 80:20 അനുപാതം മറ്റ് സമുദായങ്ങളെ ബാധിക്കില്ല. സച്ചാർ സമിതിയുടെയും പാലോളി സമിതിയുടെയും ശുപാർശ പ്രകാരം മുസ്ലീം സമുദായത്തിന്റെ ക്ഷേമത്തിനാണ് പദ്ധതിക്ക് രൂപം നൽകിയത്. അതിനാൽ ഹൈക്കോടതി വിധി അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
പിന്നാക്ക സമുദായങ്ങളും ന്യൂനപക്ഷ സമുദായങ്ങളും തമ്മിലുള്ള വേർതിരിവ് മനസിലാക്കുന്നതിൽ ഹൈക്കോടതിക്ക് പിഴവ് പറ്റിയെന്നും ഹർജിയിൽ ആരോപിക്കുന്നു. ക്രൈസ്തവ സമുദായത്തിലെ പിന്നാക്കാവസ്ഥ പഠിക്കാൻ സംസ്ഥാന സർക്കാർ ജസ്റ്റിസ് ജെ.ബി കോശിയുടെ അദ്ധ്യക്ഷതയിൽ സമിതി രൂപീകരിച്ചിട്ടുണ്ട്. ക്രിസ്ത്യാനികൾക്കിടയിൽ പിന്നാക്ക അവസ്ഥ ഉണ്ടെന്ന് സമിതി കണ്ടെത്തിയാൽ സർക്കാരിന് അവർക്കായി പ്രത്യേക പദ്ധതികൾ രൂപീകരിക്കാം എന്നും ഹർജിയിൽ വ്യക്തമാക്കുന്നു.
അതേസമയം തടസ്സഹർജിയുമായി കേരള കൗൺസിൽ ഒഫ് ചർച്ചസും സുപ്രീംകോടതിയിൽ എത്തി. വിദ്യാഭ്യാസ സ്‌കോളർഷിപ്പുകൾ ജനസംഖ്യാനുപാതികമായി നൽകണമെന്ന വിധിയെ അനുകൂലിക്കുന്നുവെന്ന് ഹർജിയിൽ അവർ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |