ന്യൂഡൽഹി :ഓൺലൈൻ ഗെയിമുകൾക്ക് തമിഴ്നാട്ടിൽ വിലക്ക് ഏർപ്പെടുത്തിക്കൊണ്ട് നടപ്പാക്കിയ നിയമം മദ്രാസ് ഹൈക്കോടതി റദ്ദാക്കി. ഏത് തരത്തിലുള്ള ജോലിയും ചെയ്ത് ജീവിക്കുന്നതിനുള്ള സ്വാതന്ത്ര്യം ഉറപ്പുനൽകുന്ന ഭരണഘടനാ അനുഛേദം 19 (1) ന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ചീഫ് ജസ്റ്റിസ് സഞ്ജിവ് ബാനർജി, ജസ്റ്റിസ് സെന്തിൽകുമാർ രാമമൂർത്തി എന്നിവരുൾപ്പെട്ട ബെഞ്ചാണ് കേസ് പരിഗണിച്ചത്.
ഓൺലൈൻ റമ്മി പോലെയുള്ള മത്സരങ്ങളും പണംവച്ചുള്ള മറ്റ് സ്‌കിൽഡ് ഓൺലൈൻ ഗെയിമുകളും ഇതിലൂടെ സംസ്ഥാനത്ത് വിലക്കപ്പെട്ടിരുന്നു. ഭരണഘടനാ തത്വങ്ങൾ ലംഘിക്കാതെ പുതിയ നിയമനിർമ്മാണം നടത്തുന്നതിന് വിധി തടസ്സമല്ലെന്നും കോടതി അറിയിച്ചു. മറ്റ് സംസ്ഥാനങ്ങളൊന്നും നടപ്പാക്കാത്ത നിരോധനം തമിഴ്നാട്ടിൽ നടപ്പാക്കിയത് നിയമ വിരുദ്ധമാണെന്ന ഓൺലൈൻ ഗെയിം കമ്പനികളുടെ വാദവും കോടതി അംഗീകരിച്ചു. കഴിഞ്ഞ ആഴ്ച കേസിൽ വാദം കേട്ടപ്പോൾ തമിഴ്നാട് സർക്കാർ രൂപീകരിച്ച 2021ലെ തമിഴ്നാട് ഗെയിമിംഗ് ആന്റ് പോലീസ് ഭേദഗതി നിയമം വിഷയം വിശദമായി പഠിക്കാതെ തയ്യാറാക്കിയതാണെന്ന വിമർശനവും കോടതി ഉയർത്തി. സർക്കാരിന്റെ ഈ നീക്കം തിരഞ്ഞെടുപ്പ് മാത്രം മുന്നിൽ കണ്ട് നടത്തിയതാണോ എന്ന് സംശയമുണ്ടെന്നും കോടതി വിമർശിച്ചു.
ഈ വർഷം ഫെബ്രുവരിയിലാണ് തമിഴ്നാട് സർക്കാർ നിയമം പാസാക്കിയത്. ജനങ്ങളുടെ നന്മ പരിഗണിച്ചാണ് കേസ് നടപ്പാക്കിയതെന്ന് മനസിലാകുമെന്നും എന്നാൽ ഭരണഘടന ഇതിന് അവകാശം നൽകുന്നുണ്ടോ എന്നതാണ് ഇവിടെ പ്രസക്തമെന്നും കോടതി പറഞ്ഞു. മുൻ എ.ഐ.എ.ഡി.എം.കെ. സർക്കാരായിരുന്നു നിയമം നടപ്പിലാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |