തിരുവനന്തപുരം: അവകാശങ്ങൾ ചോദിക്കുന്നത് വർഗീയതയല്ലെന്നും അങ്ങനെ മുദ്രകുത്തി എതിർപ്പുകളെ നിശബ്ദമാക്കുന്നതിനെ മറികടക്കുമെന്നും പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. സച്ചാർ കമ്മിറ്റി റിപ്പോർട്ട് അട്ടിമറിക്കരുതെന്നാവശ്യപ്പെട്ട് സച്ചാർ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ മുസ്ലിം സംഘടനകളുടെ സംയുക്ത ധർണ സെക്രട്ടറിയേറ്റിന് മുന്നിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒരു ജനവിഭാഗം അവഗണിക്കപ്പെട്ടാൽ അവരത് ഉറക്കെ പറയാൻ പാടില്ല എന്നതാണ് സ്ഥിതി. മുഖ്യധാര സംഘടനകൾ ഈ ആവശ്യം ഉറക്കെ പറയാതിരുന്നാൽ പിന്നെ ആര് പറയും. സച്ചാർ കമ്മിറ്റി സ്‌കോളർഷിപ്പിന്റയോ 80:20 അനുപാതത്തിന്റെയോ വിഷയമല്ല. ഇന്ത്യയിലെ പ്രബല ന്യൂനപക്ഷം അവരുടെ മാഗ്നാകാർട്ടയായി കണക്കാക്കുന്ന അവകാശ സംരക്ഷണ രേഖയാണത്. ഏതെങ്കിലും ജനവിഭാഗത്തിന്റെ അവകാശങ്ങൾ പങ്കുവയ്‌ക്കാനുള്ള ഏർപ്പാടല്ല. സച്ചാർ റിപ്പോർട്ട് മുസ്ലിം പിന്നാക്കാവസ്ഥ പരിഹരിക്കാനുള്ളതാണ്. കേരളത്തിൽ ദൗർഭാഗ്യവശാൽ സച്ചാർ റിപ്പോർട്ട് നടപ്പാക്കൽ ഇല്ലാതായിരിക്കുന്നുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സമസ്ത, കെ.എൻ.എം ഉൾപ്പടെ 16 മുസ്ലീം സംഘടനകളാണ് പ്രതിഷേധിക്കുന്നത്. ഹൈക്കോടതി വിധക്കെതിരെ അപ്പീൽ നൽകുകയോ, നിയമനിർമ്മാണം നടത്തുകയോ വേണമെന്നും ആവശ്യപ്പെട്ട് സംഘടനാ നേതാക്കൾ മുഖ്യമന്ത്രിക്ക് നിവേദനം നൽകി.സംരക്ഷണ സമിതി ചെയർമാർ സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ,പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, ഡോ.മുഹമ്മദ് ബഹാഉദ്ദീൻ നദ്വി, ഡോ.എൻ.എ.എം അബ്ദുൽ ഖാദർ (സമസ്ത കേരള ജംഇയ്യത്തുൽ ഉലമ), ടി.പി അബ്ദുല്ലക്കോയ മദനി, ഡോ.എ.ഐ മജീദ് സലാഹി (കെ.എൻ.എം), എം.ഐ അബ്ദുൽ അസീസ്, പി.മുജീബ് റഹ്‌മാൻ, ശിഹാബ് പൂക്കോട്ടൂർ (ജമാഅത്തെ ഇസ്ലാമി), കടക്കൽ അബ്ദുൽ അസീസ് മൗലവി (കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ), പി.എൻ അബ്ദുല്ലത്വീഫ് മദനി, ടി.കെ അശ്രഫ് (വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ) തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |