പ്രതിസന്ധികൾ തരണം ചെയ്യാനൊരുങ്ങി വിപണി
കൊല്ലം: കൊവിഡിന്റെ 'വിളവെടുപ്പ്' പുരോഗമിക്കുകയാണെങ്കിലും ഓണക്കാലത്ത് ജില്ലയിൽ പച്ചക്കറിക്കാര്യം വിഷയമാവില്ല. 150 മുതൽ 170 വരെ മെട്രിക് ടൺ പച്ചക്കറി ഉത്പാദനമാണ്കൃഷി വകുപ്പ് ഓണത്തിന് ലക്ഷ്യമിടുന്നത്.
പയർ, പാവൽ, പടവലം, ചീര, വെണ്ട, പച്ചമുളക്, തക്കാളി തുടങ്ങിയവയാണ് കൃഷി ചെയ്തിരിക്കുന്നത്. ഓണക്കാലത്ത് 140 മെട്രിക് ടൺ പച്ചക്കറിയാണ് കൊല്ലം വിപണിയിൽ വേണ്ടത്. കൂടാതെ കാബേജ്, ബീറ്റ്റൂട്ട്, മുരിങ്ങക്ക, ഉരുളക്കിഴങ്ങ്, സവാള തുടങ്ങിയവ ഹോർട്ടി കോർപ് മുഖേന മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തിക്കും.
ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയിലൂടെ 4.18 ലക്ഷം പച്ചക്കറി വിത്തുകൾ കർഷകർക്ക് വിതരണം ചെയ്തിരുന്നു. കൂടാതെ 16.25 ലക്ഷം പച്ചക്കറി തൈകളും കർഷകർക്ക് എത്തിച്ചു നൽകി. മട്ടുപ്പാവ് കൃഷിക്കായി ഒരു യൂണിറ്റിൽ 25 ഗ്രോ ബാഗുകൾ എന്ന ക്രമത്തിൽ 1200 ഗ്രോബാഗ് യൂണിറ്റുകളാണ് നൽകിയത്. ഓണക്കാല വിളവെടുപ്പ് ലക്ഷ്യമിട്ട് 10,000 സ്ക്വയർ മഴമറകൾ സ്ഥാപിക്കാനും പദ്ധതി ഇട്ടിരുന്നു. ഒരാൾക്ക് 50 മുതൽ 100 സ്ക്വയർ മീറ്റർ വരെ മഴ മറകൾ നൽകി. അപേക്ഷകർ കൂടുതലായിരുന്നതിനാൽ ആദ്യം അപേക്ഷ നൽകിയ 100 പേർക്ക് പദ്ധതിയുടെ പ്രയോജനം ലഭിച്ചു.വെജിറ്റബിൾ ആൻഡ് ഫ്രൂട്ട്സ് പ്രൊമോഷൻ കൗൺസിൽ നേതൃത്വത്തിലുള്ള ഓണച്ചന്ത 17 മുതൽ 20 വരെ വിവിധ കേന്ദ്രങ്ങളിൽ നടക്കും. കൊല്ലം ജില്ലയിൽ 15 ചന്തകൾ തുറക്കുമെന്ന് ജില്ലാ മാനേജർ മേരി സൈമൺ പറഞ്ഞു.
...................................
80,000: മഴ മറകൾക്കുള്ള സർക്കാർ സബ്‌സിഡി
...........................
ജില്ലയിൽ പ്രതീക്ഷിക്കുന്ന ഏത്തക്കുല വിളവെടുപ്പ് 150 ടൺ
ഞാലിപ്പൂവൻ 4 ടൺ, പൂവൻ 3 ടൺ, പാളയംകോടൻ 4 ടൺ
വെളിയം, നെടുവത്തൂർ, അഞ്ചൽ, കടക്കാവൂർ, വെട്ടിക്കവല- ഇഞ്ചക്കാട്,തലവൂർ
എന്നിവ പ്രധാന ഏത്തക്കുല വിപണികൾ
ഏത്തൻ വിപണിവില 45 മുതൽ 60 വരെ
ഓണക്കാലത്ത് റീട്ടെയിൽ വിപണി വില നൂറിനു മുകളിലെത്തും
.............................
ഓണക്കാലത്തെ പച്ചക്കറി വിളവെടുപ്പിനായി വൻ പദ്ധതിയാണ് കൃഷി വകുപ്പ് ആവിഷ്കരിച്ചത്. ഇതിന്റെ ഗുണം നാടിനു ലഭിക്കും
കെ. ഷീല, പ്രിൻസിപ്പൽ കൃഷി ഓഫീസർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |