കൊല്ലം: ഒന്നരമാസത്തെ ട്രോളിംഗ് നിരോധനത്തിനുശേഷം കടലിൽ പോയ ബോട്ടുകൾ വലനിറയെ കൊഞ്ചും കണവയുമായി മടങ്ങിയെത്തുമ്പോൾ പരമ്പരാഗത വള്ളങ്ങൾക്ക് നിരാശ. ആഴക്കടലിലെ ഒഴുക്ക് തീരത്തേയ്ക്കായതാണ് ബോട്ടുകൾക്ക് കോള് ലഭിക്കാൻ കാരണം. തീരക്കടലിൽ ഉപരിതലമത്സ്യങ്ങൾ കുറഞ്ഞതാണ് നീട്ട് വല ഉപയോഗിക്കുന്ന വള്ളക്കാർക്ക് തിരിച്ചടിയാകുന്നത്.
ട്രോളിംഗ് നിരോധനസമയം സാധാരണ വള്ളക്കാരുടെ കോളുകാലമാണെങ്കിലും ഇത്തവണ വള്ളക്കാർക്ക് കാര്യമായ കോള് ലഭിച്ചിരുന്നില്ല. ചില ദിവസങ്ങളിൽ പല വള്ളങ്ങളും മണ്ണെണ്ണക്കാശ് പോലും കിട്ടാതെ മടങ്ങിയെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലും നീട്ട് വല വള്ളങ്ങളുടെ സ്ഥിതിയിൽ മാറ്റം വന്നിട്ടില്ല. എന്നാൽ നീണ്ടകര തുറമുഖം കേന്ദ്രീകരിച്ചുള്ള കോര് വല (കൂടുതൽ ആഴത്തിൽ വിരിക്കുന്ന വലിയ വല) വള്ളങ്ങൾക്ക് വലിയ നിരാശയില്ല. കോര് വല വള്ളങ്ങൾക്ക് ഇന്നലെ ചൂടയും നാരൻ കൊഞ്ചുമാണ് കൂടുതലായി ലഭിച്ചത്. രണ്ടുലക്ഷം രൂപയുടെ വരെ മത്സ്യം ലഭിച്ച വള്ളങ്ങളുമുണ്ട്. പക്ഷേ മത്സ്യക്കൂട്ടങ്ങളുടെ സാന്നിദ്ധ്യം കൃത്യമായി തിരിച്ചറിയാനാവുന്ന ആധുനിക സങ്കേതങ്ങളുള്ള ഇത്തരം വള്ളങ്ങൾ കുറവാണ്.
ചെമ്മീൻ വില ഇടിഞ്ഞു
ആഴക്കടലിലെ ഒഴുക്ക് തീരത്തേക്ക് ആയതോടെ ചെമ്മീൻ ഇനങ്ങൾ കൂട്ടത്തോടെ അമ്ലാംശം കുറവുള്ള ഭാഗത്തേക്ക് എത്തിയിട്ടുണ്ടെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. ബോട്ടുകൾക്ക് നാരൻ, കഴന്തൻ, പൂവാലൻ ചെമ്മീനുകളും കണവയുമാണ് കഴിഞ്ഞ ദിവസങ്ങളിൽ കൂടുതലായി ലഭിച്ചത്. അതുകൊണ്ടുതന്നെ ചെമ്മീൻ ഇനങ്ങളുടെ വില കുത്തനെ ഇടിഞ്ഞിട്ടുണ്ട്. അയിലയും കിളിമീനുമൊക്കെ ബോട്ടുകൾ പ്രതീക്ഷിച്ചിരുന്നെങ്കിലും കാര്യമായി ലഭിച്ചിട്ടില്ല. കയറ്റുമതി സാദ്ധ്യതയുള്ള ചെമ്മീന്റെയും കണവയുടെയും ലഭ്യത കൂടിയത് കൊവിഡിലും ട്രോളിംഗ് നിരോധനത്തിലും പ്രതിസന്ധിയിലായ മത്സ്യസംസ്കരണ യൂണിറ്റുകൾക്ക് ആശ്വാസമാണ്.
കൊല്ലം നീണ്ടകരയിലെ ചെമ്മീൻ ഇനങ്ങളുടെ വില
(ഇനം - ഇന്നലത്തെ വില, ഒരാഴ്ച മുൻപുള്ള വില)
നാരൻ - 330, 450
കഴന്തൻ- 200, 240
പൂവാലൻ- 160, 230
കരിക്കാടി - 80, ലഭ്യത ഇല്ലായിരുന്നു(ട്രോളിംഗ് ബോട്ടുകൾക്ക് മാത്രമേ ലഭിക്കൂ)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |