ഇസ്ലാമാബാദ്: പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻഖാന്റെ ഔദ്യോഗിക വസതി വാടകയ്ക്ക്. ഇസ്ലാമാബാദിലെ വസതി വാടകയ്ക്ക് കൊടുക്കാൻ ചെവ്വാഴ്ച നടന്ന പാകിസ്ഥാൻ ഫെഡറൽ മന്ത്രിസഭയാണ് അന്തിമ തീരുമാനം എടുത്തത്. രാജ്യം സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സാഹചര്യത്തിൽ ഫണ്ട് സമാഹരണത്തിന്റെ ഭാഗമായാണ് ഈ നീക്കമെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സംസ്കാരികം വിദ്യാഭ്യാസം, ഫാഷൻ തുടങ്ങിയ പരിപാടികൾക്കാകും വസതി വാടകയ്ക്ക് നൽകുക. പരിപാടികളുടെ സമയത്ത് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലെ അച്ചടക്കവും മാന്യതയും ലംഘിക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്താൻ രണ്ട് സമിതികൾ രൂപീകരിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.
2019 ഓഗസ്റ്റിൽ, ഇമ്രാൻ ഖാൻ സർക്കാർ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി ഒരു ഫെഡറൽ വിദ്യാഭ്യാസ സ്ഥാപനമാക്കി മാറ്റാനുള്ള പദ്ധതി പ്രഖ്യാപിച്ചിരുന്നു. കൊളോണിയൽ പാരമ്പര്യത്തിൽ നിന്നും പിൻമാറാനും അതേസമയം ഭാരിച്ച ചിലവുകൾ കുറയ്ക്കുന്നതിനും പ്രധാനമന്ത്രി ഔദ്യോഗിക വസതിയില്‍ താമസിക്കില്ലെന്നും ഗവര്‍ണര്‍മാരും അവരുടെ ഔദ്യോഗിക വസതികള്‍ ഒഴിയുമെന്നും പാക് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഈ നടപടികളിലൂടെ ലാഭിക്കുന്ന പണം ക്ഷേമപദ്ധതികൾക്കായി ഉപയോഗിക്കാമെന്ന് പാകിസ്ഥാൻ സർക്കാർ പറഞ്ഞതായും റിപ്പോർട്ടുകൾ ഉണ്ട്.
ഇസ്ലാമാബാദിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി പരിപാലിക്കാൻ 470 മില്യൺ ചെലവാകുമെന്ന് പാകിസ്ഥാൻ വിദ്യാഭ്യാസ മന്ത്രി ഷഫ്ഖത്ത് മെഹ്മൂദ് പറഞ്ഞിരുന്നു. ഇക്കാരണം കൊണ്ടുകൂടിയാണ് ഇമ്രാൻഖാൻ വസതി ഒഴിഞ്ഞതെന്നും അദ്ദേഹം അവകാശപ്പെട്ടു. 2018 സെപ്റ്റംബറിൽ, സർക്കാർ ഇമ്രാൻഖാന്റെ മുൻഗാമിയായ നവാസ് ഷെരീഫിന്റെ കാലത്ത് പി.എം ഹൗസിൽ പരിപാലിച്ചിരുന്ന എട്ട് പോത്തുകളെ ലേലം ചെയ്ത ശേഷം 23 ലക്ഷം രൂപ വരുമാനം നേടിയിരുന്നു. പാക്കിസ്ഥാൻ സർക്കാർ ഈ വർഷം ആദ്യം 61 ആഡംബര കാറുകളും ലേലം ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |