ആരെയും നിസ്സാരരായി കാണരുതെന്ന പാഠമാണ് ഒളിമ്പിക്സിലെ വനിതകളുടെ 200 മീറ്രർ സെമി ഫൈനൽ ഹീറ്ര്‌സ് നൽകുന്ന പാഠം. വനിതകളുടെ 100 മീറ്ററിലെ വെങ്കല മെഡൽ ജേതാവ് ജമൈക്കയുടെ ഷെറീക്ക ജാക്സണാണ് എതിരാളികളെ വിലകുറച്ച് കണ്ട് ആമയും മുയലും കഥയിലെ മുയലിന്റെ അവസ്ഥയിൽ എത്തിയത്.
ബഹാമാസിന്റെ ആന്റോണിക്ക് സ്‌ട്രാഷൻ, പോർച്ചുഗലിന്റെ ലോറയിൻ ഡോർക്കസ് ബസോളോ, ഇറ്റലിയുടെ ദലിഖ ഖാദരി, ബൾഗേറിയയുടെ ഇവറ്റ് ലാലോവ, സിംഗപ്പൂരിന്റെ വെറോണിക്ക ശാന്തി പേരേര എന്നിവർക്കൊപ്പമാണ് ഷെറീക്ക ഹീറ്റ്‌സിൽ മത്സരിക്കാനിറങ്ങിയത്. പ്രകടനത്തിൽ തന്നേക്കാൾ പിന്നിലുള്ള ഇവർക്കെതരെ അനായാസം ജയിക്കാമെന്ന് ഷെറീക്ക കരുതി. തുടക്കത്തിൽ തന്നെ എതിരാളികളെ പിന്തള്ളി വലിയ ലീഡെടുത്ത ഷെറീക്ക കുറച്ചത്തിയപ്പോൾ എതിരാളികളെ പരിഹസിക്കും പോലെ ട്രാക്കിലൂടെ നടക്കുകയും ജോഗിംഗ് ചെയ്യുന്ന പോലെ വേഗം കുറയ്ക്കുയും ചെയ്തു. എന്നാൽ ഈ തക്കം മുതലെടുത്ത് അനായാസം ഒന്നാമതെത്താം എന്ന ഷെറീക്കയുടെ പ്രതീക്ഷ തെറ്റിച്ച് സ്ട്രാഷനും ബസ്സോളയും ഖാദരിയും ആദ്യമൂന്ന് സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്യുകയായിരുന്നു. നാലാമതായിപ്പോയ ഷെറീക്കയ്ക്ക് നിരാശയോടെ ട്രാക്ക് വിടേണ്ടി വന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |