SignIn
Kerala Kaumudi Online
Thursday, 25 April 2024 9.06 PM IST

സ്വപ്നങ്ങൾക്ക് വിലങ്ങിട്ട് ഇൻഡോർ സ്റ്റേഡിയം നിർമ്മാണം ഇഴയുന്നു

indoor-stadium

കല്ലമ്പലം: ഒറ്റൂരിലെയും മണമ്പൂരിലെയും കായിക പ്രേമികൾക്കായി കൊട്ടിഘോഷിച്ച് നീറുവിള ചന്തയോട് ചേർന്ന് നിർമ്മാണം ആരംഭിച്ച ഇൻഡോർ സ്റ്റേഡിയത്തിന്റെ നിർമ്മാണം മുടങ്ങിയിട്ട് മാസങ്ങളായി. ഒറ്രൂർ,​ മണമ്പൂർ പഞ്ചായത്തുകളിലെ കായിക പ്രേമികളുടെയും വിവിധ സംഘടനകളുടെയും ആവശ്യപ്രകാരമാണ് പഞ്ചായത്തുവക സ്ഥലത്ത് മുൻ എം.എൽ.എ സത്യന്റെ ആസ്തിവികസന ഫണ്ടിൽ നിന്ന് തുക വിനിയോഗിച്ച് സ്റ്റേഡിയത്തിന്റെ നിർമ്മാണം തുടങ്ങിയത്. നിർമ്മാണം വേഗത്തിൽ പൂർത്തിയാക്കാനുള്ള ശ്രമങ്ങൾ നടക്കവെയാണ് ലോക്ക്ഡൗണെത്തിയത്. ഇതിനിടയിൽ തിരഞ്ഞെടുപ്പുകൂടി എത്തിയതോടെ സത്യന്റെ സ്ഥാനത്ത് എം.എൽ.എയായി ഒ.എസ്. അംബിക സ്ഥാനമേറ്റു. സ്റ്റേഡിയം പ്രവർത്തനമാരംഭിക്കുമ്പോൾ സായ്, സ്പോർട്സ് കൗൺസിൽ, യൂത്ത് അഫയേഴ്സ്‌ വകുപ്പുകളുമായി സഹകരിച്ച് ഇൻഡോർ ഗെയിം, വോളിബാൾ, ബാസ്കറ്റ്ബാൾ, കബഡി, ഖൊ ഖൊ, ബാഡ്‌മിന്റൻ തുടങ്ങിയ മത്സരങ്ങളും പരിശീലനങ്ങളും സംഘടിപ്പിക്കാൻ തീരുമാനിച്ചിരുന്നു. നിലവിൽ നീറുവിള ഇൻഡോർ സ്റ്റേഡിയത്തെ അധികൃതർ അവഗണിക്കുന്നതായാണ് ആക്ഷേപം. 1 കോടി 28 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച സ്റ്റേഡിയം പാതിവഴിയിൽ ഉപേക്ഷിച്ച അസ്ഥയിലായിരിക്കുകയാണ്. നിർമ്മാണത്തിന്റെ പലഘട്ടങ്ങളിലായി പോരായ്മകളുണ്ടെന്ന് നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നു. പ്രാരംഭഘട്ടത്തിൽ തന്നെ വിദഗ്ദ്ധരുടെ അഭിപ്രായം തേടാൻ നാട്ടുകാർ നിർദ്ദേശിച്ചിരുന്നെങ്കിലും അധികൃതർ ചെവിക്കൊണ്ടില്ല. സ്പോർട്സ് കൗൺസിൽ പോലുള്ള സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട നിരവധി വ്യക്തികൾ ലഭ്യമാണെന്നിരിക്കെ മുൻപരിചയമില്ലാത്ത എൻജിനിയറെയും കോൺട്രാക്ടറെയും നിയോഗിച്ചാണ് സ്റ്റേഡിയത്തിന്റെ നിർമ്മാണം തുടങ്ങിയത്. ഈ പ്രശ്നവും ഫണ്ടിന്റെ അപര്യാപ്തതയുമാണ് നിർമ്മാണം പാതിവഴിയിൽ മുടങ്ങാൻ കാരണം. ഫ്ളോറിംഗ് പൂർണമായും ഇമ്പോർട്ടട് വുഡ് ആക്കിയാൽ മാത്രമേ നിലവാരം സൂക്ഷിക്കാൻ കഴിയൂ. ഇതിനായി നിലവിൽ അനുവദിച്ച തുക മതിയാവില്ല. നാടിന്റെ സ്വപ്നമായ സ്റ്രേഡിയം എന്ന് പൂർത്തിയാവുമെന്നാണ് നാട്ടുകാർ ചോദിക്കുന്നത്.

ചോർച്ചയുള്ള മേൽക്കൂര

സ്റ്റേഡിയത്തിന്റെ നിർമ്മാണത്തിന് നേതൃത്വം വഹിച്ച ഉദ്യോഗസ്ഥരുടെ പരിചയക്കുറവ് മൂലം സ്റ്രേഡിയത്തിന്റെ മേൽക്കൂരകൾ ചോർന്നൊലിക്കുന്നുവെന്ന് നാട്ടുകാർ പറയുന്നു. കൂടാതെ ഇവിടെ സ്ഥാപിച്ചിരിക്കുന്ന ലൈറ്റുകൾ സ്റ്രേഡിയത്തിന് അനുയോജ്യമായ രീതിയിലല്ലെന്നാണ് ആക്ഷേപം. സ്റ്റേഡിയത്തിന്റെ മൂന്നാംഘട്ട നിർമ്മാണ പ്രവർത്തനങ്ങളിലും പോരായ്മകളുണ്ടെന്ന് നാട്ടുകാർ പറയുന്നു. കോൺക്രീറ്റ് ചെയ്ത ഫ്ലോറിൽ തടിയാണോ സിന്തറ്റിക്കാണോ ഉപയോഗിക്കേണ്ടത് എന്നതിൽ തീരുമാനമുണ്ടായിട്ടില്ല. ഡ്രെസിംഗ് റൂം, ടോയ്‌ലെറ്റ് എന്നിവയുടെയും നിർമ്മാണവും ആരംഭിച്ചിട്ടില്ല. സ്റ്റേഡിയം നിർമ്മാണത്തിന്റെ ഒരുഘട്ടത്തിലും വിദഗ്ദ്ധരുടെ സേവനം ഉപയോഗിച്ചില്ലെന്നും ആക്ഷേപമുണ്ട്.

ഫണ്ടിന്റെ അപര്യാപ്തതയാണ് സ്റ്റേഡിയത്തിന്റെ നിർമ്മാണം പൂർത്തീകരിക്കാൻ തടസമായി നിൽക്കുന്നത്. നിർമ്മാണം പൂർത്തിയാക്കാൻ ഇനിയെത്ര തുക വേണ്ടിവരുമെന്ന് എസ്റ്റിമേറ്റ് തയ്യാറാക്കാൻ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. തുടർന്ന് ഫണ്ട് അനുവദിക്കും. സ്റ്റേഡിയത്തിന്റെ നിർമ്മാണം അപാകതകൾ പരിഹരിച്ച് പൂർത്തിയാക്കും

ഒ.എസ്. അംബിക എം.എൽ.എ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.