കൊച്ചി: കേസുകളിൽ സംശയാതീതമായ തെളിവുകളില്ലാതെ, സാദ്ധ്യതകൾ മാത്രം കണക്കിലെടുത്ത് ശിക്ഷ വിധിക്കുന്ന പ്രവണതയ്ക്കെതിരെ വിചാരണക്കോടതികൾ ജാഗ്രത പാലിക്കണമെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. തിരുവനന്തപുരം കഠിനംകുളം സ്വദേശി ഡൊമിനിക്കിനെ കൊലപ്പെടുത്തിയ കേസിൽ മകൾ ഷാമിനി, മരുമകൻ ബിജിൽ റോക്കി എന്നിവർക്ക് വിചാരണക്കോടതി വിധിച്ച ജീവപര്യന്തം തടവുശിക്ഷ റദ്ദാക്കിയാണ് ഡിവിഷൻ ബെഞ്ച് ഇക്കാര്യം പറഞ്ഞത്.
വിചാരണക്കോടതിയുടെ വിധി ഉൗഹാപോഹങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. വിധി പറഞ്ഞ ജുഡിഷ്യൽ ഓഫീസർ ഇപ്പോൾ സർവീസിലുണ്ടെങ്കിൽ ഹൈക്കോടതിയുടെ വിധിന്യായം എത്തിച്ചു കൊടുക്കണമെന്നും ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ, ജസ്റ്റിസ് സിയാദ് റഹ്മാൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് രജിസ്ട്രിക്ക് നിർദ്ദേശം നൽകി.
2007 ആഗസ്റ്റ് ആറിന് സ്വത്ത് തർക്കത്തെത്തുടർന്ന് ഷാമിനിയും ബിജിലും മറ്റു രണ്ടുപേരും ചേർന്ന് ഡൊമിനിക്കിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയശേഷം ആത്മഹത്യയാക്കി മാറ്റിയെന്നായിരുന്നു കേസ്. ബന്ധുക്കളുടെ പരാതിയെത്തുടർന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തിയപ്പോൾ തലയിൽ മുറിവേറ്റിരുന്നതായി കണ്ടെത്തി. തുടർന്നാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഈ കേസിൽ തിരുവനന്തപുരം അഡി. സെഷൻസ് കോടതി 2017 ഒക്ടോബർ 30 നാണ് വിധി പറഞ്ഞത്. ഇതിനെതിരെ പ്രതികൾ നൽകിയ അപ്പീലാണ് ഹൈക്കോടതി പരിഗണിച്ചത്.
ഇവർക്കൊപ്പം കേസിലെ അഞ്ചാം പ്രതിയും ബന്ധുവുമായ പൊതു പ്രവർത്തകൻ നാഗപ്പന് ഏഴുവർഷം തടവു ശിക്ഷ വിധിച്ചിരുന്നു. ഡൊമിനിക്ക് മരിച്ചതറിഞ്ഞ് സ്ഥലത്തെത്തിയ ഇയാൾ തെളിവു നശിപ്പിക്കാൻ ശ്രമിച്ചെന്നാരോപിച്ചാണ് ശിക്ഷ വിധിച്ചത്. ഈ ശിക്ഷയും ഹൈക്കോടതി റദ്ദാക്കി. ഡൊമിനിക്കിനൊപ്പം ഒരുവീട്ടിൽ കഴിഞ്ഞുവെന്നല്ലാതെ മകളെയും മരുമകനെയും കേസുമായി ബന്ധപ്പെടുത്താവുന്ന തെളിവുകൾ ഒന്നുമില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. പ്രതികൾ പോസ്റ്റ്മോർട്ടത്തെ എതിർത്തു എന്ന പ്രോസിക്യൂഷന്റെ വാദവും അംഗീകരിച്ചില്ല. ആത്മഹത്യയെന്ന ദുഷ്പേര് ഒഴിവാക്കാനാവാം പ്രതികൾ പോസ്റ്റ്മോർട്ടത്തെ എതിർത്തതെന്നും ഡിവിഷൻ ബെഞ്ച് പറഞ്ഞു. തുടർന്നാണ് മതിയായ തെളിവില്ലാതെ ഇവരെ ശിക്ഷിച്ച നടപടിയെ വിമർശിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |