ചെന്നൈ: തമിഴ്നാട്ടിലെ ഉപഗ്രഹ ചാനലായ സത്യം ടി വിയുടെ ഓഫീസ് അജ്ഞാതൻ തകർത്തു. വാളും പരിചയുമായി വന്ന അക്രമി ചാനൽ തല്ലിതകർക്കുന്നത് സി സി ടി വി ദൃശ്യങ്ങളിൽ വ്യക്തമാണ്. ചാനലിന്റെ പാർക്കിംഗ് സ്ഥലം വഴി ഉള്ളിൽ കടന്ന അക്രമി ഒരു ഗിറ്റാർ ബാഗിലാണ് വാളും പരിചയും അടങ്ങിയ ആയുധങ്ങൾ സൂക്ഷിച്ചിരുന്നത്. അക്രമിയുടെ ലക്ഷ്യം താനായിരുന്നുവെന്ന് ചാനലിന്റെ മാനേജിംഗ് ഡയറക്ട്ർ ഐസക്ക് ലിവിംഗ്സ്റ്റൺ മാദ്ധ്യമങ്ങളോട് പറഞ്ഞു. അക്രമം നടത്തുന്നതിനിടയിൽ അക്രമി തന്നെ അന്വേഷിക്കുന്നുണ്ടായിരുന്നെന്നും ലിവിംഗ്സ്റ്റൺ പറഞ്ഞു.
അക്രമിയുടെ ഉദ്ദേശം എന്തെന്ന് വ്യക്തമല്ല. തങ്ങൾ അടുത്തിടെ പ്രകോപനപരമായ വാർത്തകൾ ഒന്നും ചാനലിൽ പ്രക്ഷേപണം ചെയ്തിട്ടില്ലെന്ന് ലിവിംഗ്സ്റ്റൺ വ്യക്തമാക്കി. അക്രമിയെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്.
അക്രമിയുടെ പേര് രാജേഷ് കുമാറെന്നാണെന്നും ഇയാൾ തമിഴ്നാട് കോയമ്പത്തൂർ സ്വദേശിയാണെന്നും പൊലീസ് അറിയിച്ചു. എന്നാൽ ആൾ വർഷങ്ങളായി ഗുജറാത്തിലാണ് താമസം. ഈ അക്രമം നടത്തുന്നതിനു വേണ്ടി മാത്രം ഇദ്ദേഹം ഗുജറാത്തിൽ നിന്ന് കിലോമീറ്ററുകളോളം ഒറ്റയ്ക്ക് കാറോടിച്ച് ചെന്നൈയിൽ എത്തിയതാണെന്ന് പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |